വാഷിങ്ടൻ: സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് യുഎസിലെ ഉയർന്ന ഉദ്യോഗസ്ഥൻ. പുതിയ ഗവേഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ പുറത്തുവരാത്ത പഠനം മൂല്യനിർണയത്തിനായി കൊടുത്തിരിക്കുകയാണ്.
‘അൾട്രാവയലറ്റ് രശ്മികൾ വൈറസുകളിൽ വൻ ആഘാതം ഉണ്ടാക്കുന്നതായി സർക്കാർ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വേനൽ കാലത്ത് വൈറസിന്റെ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നു’– ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയിലെ ശാസ്ത്ര–സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാനാണ് വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
‘സൂര്യപ്രകാശം വൈറസിനെ ഉപരിതലത്തിലും വായുവിലും നശിപ്പിക്കുമെന്നുള്ളത് ഇതുവരെയുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണ്. സമാനമായ പ്രതീതിയാണ് താപനിലയിലും ഈർപ്പത്തിലും കണ്ടെത്താനായത്. ഉയർന്ന താപനിലയും ഈർപ്പവും കൂടുന്നത് വൈറസിന് പ്രതികൂലമാണ്.’– അദ്ദേഹം പറഞ്ഞു.
അർട്രാവയലറ്റ് രശ്മികൾക്ക് അണുവിമുക്തമാക്കാൻ കഴിവുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കാരണം വികിരണം വൈറസിന്റെ ജനിതികഘടകങ്ങളെയും പകർപ്പുണ്ടാക്കാനുള്ള കഴിവിനെയും നശിപ്പിക്കും.
എന്നാൽ പരീക്ഷണത്തിന് ഉപയോഗിച്ച അൾട്രാവയലറ്റ് രശ്മികളുടെ തീവ്രതയും തരംഗദൈർഘ്യവും എത്രയാണെന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് സാധാരണ സൂര്യപ്രകാശത്തിന് സമമാണോയെന്നും പരിശോധിക്കേണ്ടി വരും.
ഗവേഷണം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ ഇതിനെ കുറിച്ച് കൂടുതൽ വ്യാഖ്യാനിക്കാനോ ചർച്ച നടത്താനോ വിദഗ്ധർക്ക് കഴിയില്ല. എങ്ങനെയാണ് പരീക്ഷണം നടത്തിയതെന്നും എങ്ങനെയാണ് ഫലം കണ്ടെത്തിയതെന്നും അറിയേണ്ടത് അത്യാവശ്യമാണ്– യുഎസിലെ ടെക്സർകന സർവകലാശാല ജീവശാസ്ത്ര വിഭാഗം മേധാവി ബെഞ്ചമിൻ ന്യൂമാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക