മൂന്ന് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 175 ആയി. 5 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇനി ആശുപത്രികളിൽ ചികിത്സയിലുള്ളത് 18 പേര് മാത്രം. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 80 ശതമാനം പേർക്കും രോഗം ഭേദമായി.
ചെമ്മനാട് പഞ്ചായത്തിൽ ഒന്നും ചെങ്കള പഞ്ചായത്തിൽ രണ്ടും പരിശോധനാ ഫലങ്ങളാണ് പോസിറ്റീവ് ആയത്. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി സമ്പർക്ക പട്ടികയിലുണ്ടായിരുന്നതിനാൽ നേരത്തെ സാമ്പിൾ പരിശോധിച്ചിരുന്നു. അപ്പോൾ നെഗറ്റീവായിരുന്നു പരിശോധനാഫലം. കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടന്ന് വീണ്ടും സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജനറൽ ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയില്‍ നിന്നുമായി 5 പേര് കൂടി ഡിസ്ചാര്‍ജ് ആയതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 157 ആയി. ഇനി ജില്ലയില്‍ 18 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ 15 പഞ്ചായത്തുകളിലും 2 നഗരസഭകളിലുമായി 175 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 10 പഞ്ചായത്തുകള്‍ കോവിഡ് മുക്തമായി. ഇനി അഞ്ച് പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലുമാണ് രോഗികളുള്ളത്.
ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ കര്‍ശനമായി തുടരും. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളും ചെമ്മനാട്, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പ്പൂത്തൂര്‍, കുമ്പള, മധൂര്‍ എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട്സ്പോട്ടുകള്‍. ഈ പ്രദേശങ്ങളില്‍ ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. എന്നാല്‍ ഹോട്ട്സ്പോട്ട് അല്ലാത്ത പഞ്ചായത്തുകളില്‍ നേരിയ ഇളവുകൾ അനുവദിക്കും. ഇവിടെ സ്വകാര്യ വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓടാം. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറിലുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ഇരട്ട നമ്പരിലുള്ള വാഹനങ്ങളും ഞായറാഴ്ച ഗുഡ്സ് വാഹനങ്ങളും നിരത്തിലിറങ്ങാന്‍ അനുവദിക്കും. ബൈക്കില്‍ ഒരാള്‍ക്കും കാറില്‍ രണ്ട് പേര്‍ക്കും മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക