ലോക്ക്ഡൗൺ കാലത്ത് തന്റെ കൽക്കട്ട ജീവിതത്തെ ഓർത്തെടുക്കുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദ്.കേരളം വിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്ര കൊൽക്കത്തയിലേക്കായിരുന്നു.
സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമറ്റോഗ്രഫി പഠിക്കാനായിരുന്നു 21ാം വയസ്സിലെ ആ യാത്ര. ചെന്നിറങ്ങിയത് ഹൗറ റെയിൽവേ സ്റ്റേഷനിൽ. ഹൗറ പാലവും തിരക്കുമൊക്കെ കണ്ട് ആകപ്പാടെ പകച്ചു പോയി. ജീവിതത്തിൽ അതുവരെയുള്ള ഭാഗം കേരളത്തിൽ മാത്രമായി ജീവിച്ച ഒരാളുടെ പകപ്പായിരുന്നു അത്.
കോട്ടയംകാരനായ അച്ഛനും കൊല്ലംകാരിയായ അമ്മയും എറണാകുളത്തു ജോലി ചെയ്തിരുന്നതുകൊണ്ട് ഒരു കൊച്ചിക്കാരനായാട്ടായിരുന്നു അമലിന്റെ അതുവരെയുള്ള ജീവിതം.
ഹൗറ വഴി കൊൽക്കത്ത തൊട്ടപ്പോൾ മനസ്സിലായി, കൊച്ചിയിലെ തിരക്കൊന്നും ഒരു തിരക്കല്ല. ആദ്യമായാണ് അത്ര വലിയ ആൾക്കൂട്ടം കാണുന്നത്, അറിയുന്നത്.വിറച്ചുകൊണ്ടായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്ര. നഗരത്തിലെ എരിപൊരിത്തിരക്കൊന്നും ക്യാംപസിലേക്ക് എത്തിയിരുന്നില്ലെന്നതായിരുന്നു ആശ്വാസം.
ആദ്യത്തെ ആ ഞെട്ടലിനുശേഷം ഹൗറ റെയിൽവേ സ്റ്റേഷനിലെയും പാലത്തിലെയും തിരക്കിൽ പിന്നീടു പലവട്ടം അലിഞ്ഞിട്ടുണ്ട്. ആ തിരക്കിൽ, ഒളിഞ്ഞും തെളിഞ്ഞും അവിടത്തെ ദൃശ്യങ്ങൾ പലവട്ടം ഷൂട്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
ജനക്കൂട്ടം ക്യാമറയിലേക്കു നോക്കാതെയുള്ള സ്വാഭാവിക ദൃശ്യങ്ങൾ കിട്ടുമോ എന്നൊക്കെ അറിയാൻ കാറിനകത്ത് ക്യാമറയുമായിരുന്നു ഷൂട്ട് ചെയ്തിട്ടുണ്ട്. അത്തരം ഷോട്ടുകൾ കിട്ടാനും ബുദ്ധിമുട്ടായിരുന്നു അവിടെ. അത്രയേറെ മനുഷ്യരും അവരുടെ ജീവിതവും തിരക്കുമൊക്കെ കൂടിക്കുഴഞ്ഞ അവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ഈ ലോക്ക്ഡൗണിൽ ഒരു മൂവി ക്യാമറയുമായി പുറത്തിറങ്ങാൻ അവസരം കിട്ടിയാൽ, ആദ്യം പകർത്തണമെന്നുള്ള ദൃശ്യം ആളൊഴിഞ്ഞ ഹൗറ സ്റ്റേഷനും പാലവുമൊക്കെയാണെന്നാണ് അമലിന് പറയാനുള്ളത്. അത്രകണ്ട് തന്നെ പണ്ട് വിറപ്പിച്ച ഹൗറയുടെ തിരക്കൊഴിഞ്ഞ ദൃശ്യം പകർത്താനാണ് ഛായാഗ്രാഹകന് ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക