ന്യൂയോര്‍ക്ക്: കൊറോണ ഉടനെയൊന്നും ഭൂമിയെ വിട്ടുപോകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. കൊറോണയുമൊത്ത് ജീവിച്ചു തീര്‍ക്കേണ്ട ഭാവികാലത്തെ കുറിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ദരും അഭിപ്രായങ്ങളുമായി എത്തിക്കഴിഞ്ഞു.
കോവിഡ് 19 എന്ന മഹാമാരി വരാതെ തടയുക എന്നത് മാത്രമാണ് നിലവില്‍ നമുക്ക് ലഭ്യമായ ഏക പ്രതിവിധി എന്നകാര്യത്തില്‍ ശാസ്ത്രലോകം മുഴുവന്‍ ഏകാഭിപ്രായക്കാരുമാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്, ഹാന്‍ഡ് വാഷിങ് തുടങ്ങിയ പ്രതിരോധമന്ത്രങ്ങളുമായി ലോകാരോഗ്യ സംഘടനയും കൊറോണയെ ചെറുക്കുന്ന യുദ്ധത്തില്‍ മുന്‍പന്തിയിലുണ്ട്. അപ്പോഴാണ് കൊറോണയെ തടയുവാന്‍ പുതിയ ആശയവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്.
അമേരിക്കയില്‍ മാത്രം ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുകയും 91,955 പേരെ കാലപുരിക്കയക്കുകയും ചെയ്ത ഈ ഭീകരനെ തളയ്ക്കാന്‍ താന്‍ എന്നും പറഞ്ഞിട്ടുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന അദ്ഭുതമരുന്നിന് കഴിയും എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇത് അദ്ദേഹം പറയുന്നതെ സ്വന്തം അനുഭവത്തില്‍ നിന്നാണെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി താന്‍ ദിവസേന ഈ മരുന്ന് കഴിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ അവകാശവാദം.
അമേരിക്കന്‍ ഭരണകൂടം തന്നെ ഈ ആന്റി മലേറിയല്‍ ഔഷധത്തിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒന്നരലക്ഷം അമേരിക്കക്കാരെ ബാധിച്ച വൈറസ് ഇതുവരെയും തന്റടുത്ത് വരാത്തത് ഈ മരുന്ന് കഴിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് പറയുന്നു. റസ്റ്റോറന്റ് ജീവനക്കാരുമായി വൈറ്റ്ഹൗസില്‍ നടത്തിയ ഒരു കൂടിക്കാഴ്ച്ചക്കിടയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. എന്നാല്‍ ഇത് കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നാണ് എന്ന് നേരത്തെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്റ്റ്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേകിച്ച് ഹൃദ്രോഗബാധയുള്ളവര്ക്ക് ഇത് മരണകാരണം കൂടി ആയേക്കാമെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ തുടക്കം മുതല്ക്കേ ഈ മരുന്നിനായി വാദിക്കുകയും ഇന്ത്യ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളില്‍ നിന്നുമായി ഇത് ഇറക്കുമതി ചെയ്യുവാന്‍ കൈവിട്ടകളി കളിക്കുകയും ചെയ്ത ട്രംപിന് ഇപ്പോഴും ഇഷ്ടം ഹൈഡ്രോക്സിക്ലോറോക്വിനിനോട് തന്നെ. ദിവസേന ഓരോ ഗുളിക, സിങ്ക് സപ്ലിമെന്റിനൊപ്പം താന്‍ കഴിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് ബാധ ഉണ്ടാകാത്തത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഏഫ് ഡി എ നല്കിയ മുന്നറിയിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഈ മരുന്നിനെ കുറിച്ച് താന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ടെന്നും അത് അപകടകാരിയാണെങ്കില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി അത് ഉപയോഗിക്കുന്നത് എങ്ങിനെയെന്നുമായിരുന്നു.
ഇതുവരെ രണ്ട് വൈറ്റ്ഹൗസ് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ രണ്ടുപേരും പ്രസിഡണ്ടുമായി അടുത്തിടപഴകുന്നവരുമാണ്. ഈ സംഭവത്തിനു ശേഷം ഇപ്പോള്‍ പ്രസിഡണ്ടുമായി അടുത്തിടപഴകുന്ന ജീവനക്കാരെ ദിവസേന രോഗപരിശോധനക്ക് വിധേയരാക്കുന്നുണ്ട്. അതുമാത്രമല്ല, വൈറ്റ്ഹൗസിനകത്ത് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും പിന്തുടരുവാനും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനകുറിപ്പില്‍ പറഞ്ഞത് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണവൈറസിനെ തടയുവാന്‍ ഫലവത്തായ ഔഷധമല്ലെന്നും അത് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നുമാണ്. മാത്രമല്ല, ഇതുകൊറോണാ ബാധിതരില്‍ ഉപയോഗിക്കുന്നതിനെതിരെ എഫ് ഡി എ യും നാഷണല്‍ ഇന്സ്റ്റിറ്റിയുട്ട്സ് ഓഫ് ഹെല്‍ത്തും മുന്നറിയിപ്പുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
എന്നാല്‍ ഈ പഠനങ്ങളേയെല്ലാം നിരാകരിക്കുകയാണ് ട്രംപ്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആ റിപ്പോര്‍ട്ടിനെ അംഗീകരിക്കാനാകില്ല എന്നാണ് അദ്ദേഹം പറയുന്നത്. മരുന്ന് കൊടുത്തതു മുഴുവന്‍ യാതോരു പ്രതീക്ഷക്കും വകയില്ലാത്തത്ര ഗുരുതരമായ രോഗബാധയുണ്ടായവര്ക്കായിരുന്നു. അവര്‍ മരുന്ന് കഴിച്ചില്ലെങ്കിലും രക്ഷപ്പെടുമായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വൈറ്റ്ഹൗസിലെ കൊറോണ വൈറസ് ടസ്ക് ഫോഴ്സ് തലവന്‍ ഡോ ടോണി ഹൗസി ഉള്‍പ്പടെ ആരോഗ്യരംഗത്തെ ഒട്ടുമിക്ക വിദഗ്ദരും എതിര്‍ക്കുമ്ബോഴും ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനു വേണ്ടി വാദിച്ചിരുന്നു. ഒരവസരത്തില്‍, ഒരു പത്രസമ്മേളനത്തിനിടയില്‍ ഇതിന്റെ ഫലസിദ്ധിയുമായി ബന്ധപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതില്‍ നിന്നും ഫൗസിയെ ട്രംപ് വിലക്കുക വരെ ചെയ്തിരുന്നു.
ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന മലമ്ബനി മരുന്ന് കോവിഡ് രോഗികള്‍ക്ക് ഈ മരുന്നു നല്‍കിയതിലൂടെ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്താതെ തടയാന്‍ കഴിഞ്ഞുവെന്നാണ് ചൈന പറയുന്നത്. ഗുരുതരമായ വൈറസ് ബാധ ഇല്ലാത്തവര്‍ ഈ മരുന്ന് ഉപയോഗിച്ചതിലൂടെ പെട്ടെന്ന് രോഗവിമുക്തി നേടിയെന്നും വിശദീകരിച്ചു. അഞ്ചു ദിവസം ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളിക നല്കിയപ്പോള് ചുമയും പനിയും കുറഞ്ഞതായി ചൈന വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗം ഫലപ്രദമാണെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ഇതിനു പൂര്‍ണമായി അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ മരിക്കാന്‍ പോകുന്ന രോഗികള്‍ക്ക് ഇതുകൊടുക്കണമെന്ന നിലപാടിലാണ് ട്രംപ്. ഇത് ഡോക്ടര്‍മാര്‍ക്ക് അംഗീകരിക്കേണ്ട അവസ്ഥയും.
1638-ല്‍ പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യയായ സിങ്കോണ പ്രഭ്വിക്ക് മലമ്ബനി ബാധിച്ചപ്പോള്‍ അവതരിച്ച അത്ഭുത മരുന്നിന്റെ തുടര്‍ച്ചയാണ് ഇത്ു. വൈസ്രോയിയുടെ ഭാര്യയെ അവിടുത്തെ നാട്ടുവൈദ്യന് ഒരു മരത്തിന്റെ തൊലി കൊണ്ടാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഈ മരത്തെ സിങ്കോണ എന്നാണ് ഇതോടെ വിളിക്കാന്‍ തുടങ്ങിയത്. വൈസ്രോയി നാട്ടിലേക്ക് പോയപ്പോഴും ജെസ്യൂട്ട് പൗഡര്‍ എന്ന അറിയപ്പെടുന്ന പൊടിയുമായാണ് മടങ്ങിയത്. ഭാര്യയുടെ രോഗം ഭേദമാക്കിയ മരുന്നിന്റെ പൊടിയായിരുന്നു ഇത്. 1820-ല്‍ സിങ്കോണ മരത്തിന്റെ തൊലിയില്‍നിന്ന് ഫ്രഞ്ച് ഗവേഷകര്‍ വേര്‍തിരിച്ച ക്വിനൈന്‍ എന്ന ആല്‍ക്കലോയ്ഡിന്റെ ഡെറിവേറ്റീവ് ആണ് ക്ലോറോക്വിന്.
1935-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ മലേറിയ (മലമ്ബനി) ചികിത്സയ്ക്കായി സിന്തറ്റിക് ക്ലോറോക്വിന് വികസിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേറിയ വില്ലനായി എത്തിയപ്പോള്‍ സൈനികരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചു. അമേരിക്കയിലും ഈ മരുന്ന് ചര്‍ച്ചയായി അന്ന് മുതല്‍. ക്ലോറോക്വിനെക്കാള് ടോക്സിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഹൈഡ്രോക്സി ക്ലോറോക്വിന്. 1945-ലാണ് ഇതു വികസിപ്പിച്ചത്. ചര്‍മാര്‍ബുദ ചികിത്സയ്ക്കും റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കുന്നുണ്ട്. മികച്ച ആന്റിവൈറല്‍ ഏജന്റാണ് ഇത്. 1950-കളിലാണ് ചര്‍മാര്‍ബുദത്തിന് പരീക്ഷിച്ചു നോക്കിയത്. വിജയകരമാണെന്നു കണ്ടതോടെ റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും പരീക്ഷിച്ചു. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്.
ഛര്‍ദി, തലവേദന, കാഴ്ചത്തകരാറ്, മസിലുകള്‍ക്കു ബലക്കുറവ് തുടങ്ങിയവയാണ് മരുന്നിന്റെ പാര്‍ശ്വഫലം. 1955-ലാണ് അമേരിക്കയില്‍ മരുന്നിന്റെ ഉപയോഗത്തിന് അംഗീകാരം നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിലും ഈ മരുന്നുണ്ട്. ലഭ്യതക്കുറവുള്ള മരുന്നുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മുതല്‍ മരുന്നിന്റെ ആവശ്യത്തില്‍ 7000 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചര്‍മാര്‍ബുദത്തിന് ഈ മരുന്ന് ഉപയോഗിച്ചുവന്ന രോഗികള്‍ക്ക് ഇതു ലഭ്യമാകുന്നുമില്ല. ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന്റെ വ്യാപക ഉപയോഗം സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫലപ്രാപ്തിയെക്കുറിച്ച് പരിമിത ധാരണ മാത്രമുള്ളതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവര്‍ക്കും മാത്രമായി മരുന്നു ചുരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക