തൃശൂർ: തൃശൂരിൽ കൊവിഡ് ബാധിച്ച ഡിന്നി ചാക്കോ ഇന്നലെ മരിച്ചതോടെ ശബ്ദസന്ദേശം ബന്ധുക്കളെയും സുഹൃത്തുക്കളെയും സങ്കടത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പലരും വിളിക്കാൻ തുടങ്ങിയപ്പോഴാണ് മെയ് 17ന് ഡിനി ശബ്ദസന്ദേശം തയ്യാറാക്കി സുഹൃത്തുക്കൾക്ക് അടക്കം അയച്ചുകൊടുത്തത്.
‘എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാർഥിക്കുക… തീർച്ചയായും നമ്മൾ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ ആ സന്തോഷ വാർത്ത ഞാൻ അറിയിക്കാം..’ എന്നിങ്ങനെയാണ് ഡിനിയുടെ വാക്കുകൾ,
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു ഡിന്നി ചാക്കോ (42) ഇന്നലെ മരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കിടെ ന്യൂമോണിയ കൂടി ബാധിച്ച ഡിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്കരോഗവും ശ്വാസ തടസവും ഉണ്ടായിരുന്നു. മാലിദ്വീപിൽ അധ്യാപകനായിരുന്നു ഡിന്നി. മാലിയില്‍ നിന്നും കൊച്ചിയിലേക്ക് ആദ്യമെത്തിയ കപ്പലില്‍ ഡിന്നിയും ഉണ്ടായിരുന്നു. മെയ് 16നാണ് ഡിന്നിക്ക് രോഗം സ്ഥിരീകരിച്ചത്. മാലെയിൽ നഴ്സായ ഭാര്യ ജിനിക്കും (33) മകൻ ജോവാനും (3) ഭാര്യാ മാതാവിനും (53) കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അസുഖം ഇപ്പോൾ ഭേദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക