1983 ലെ ലോകകപ്പ് ഫൈനലിന്റെ ഇന്നിംഗ്സ് ബ്രേക്കിനിടയിൽ ഇന്ത്യൻ നായകൻ കപിൽ ദേവ് തന്റെ ടീമിനെ പ്രചോദിപ്പിച്ച വാക്കുകൾ ഇതായിരുന്നു. “അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. പ്രത്യേകം ഓർക്കേണ്ടത്, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി ഫീൽഡിൽ പുറത്തെടുത്താൽ ജീവിത കാലം ഓർത്തെടുക്കാൻ പറ്റുന്ന ഒരു ലോക കപ്പ് നമ്മുടെ കൈയിലുണ്ടാവും.
കപിലിന്റെ ചെകുത്താന്മാര് ലോകകപ്പിൽ മുത്തമിട്ട് 37 വര്‍ഷം തികയുന്നു. 1983 ലെ മറ്റൊരു ജൂണ്‍ 25നായിരുന്നു ക്രിക്കറ്റ് ലോകം വിൻഡീസിന്റെ കുത്തകയെന്ന് കരുതിയ ലോകകപ്പിൽ കപിലും കൂട്ടരും മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്.
ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസായിരുന്നു സാധ്യതാ പട്ടികയിലെ ഒന്നാമൻ. 83ലും കരീബിയന്‍ പട തന്നെ ലോകകപ്പ് നേടി ഹാട്രിക് തികയ്ക്കുമെന്നത് ഏതാണ്ട് എല്ലാവരും മനസിൽ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്ത വിശ്വാസമായിരുന്നു. പക്ഷേ, കപിലിന്റെ ചെകുത്താൻമാർ അതൊക്കെയും തകർത്തു.
അന്ന് ഫൈനലില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം. വിന്‍ഡീസ് ടീമിനെ സംബന്ധിച്ച് വളരെ അനായാസം മറികടക്കാവുന്ന സ്കോറായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്നത് ചരിത്രം. അസാധ്യമെന്നു ഇന്ത്യന്‍ ആരാധകര്‍ പോലും ഉറച്ച് വിശ്വസിച്ച കാര്യം കപിലും കൂട്ടരും പ്രാവര്‍ത്തികമാക്കിയപ്പോള്‍ വെറും 140 റണ്‍സിന് വിന്‍ഡീസിനെ കപിലും സംഘവും എറിഞ്ഞിട്ടു. കിരീടവും സ്വന്തമാക്കി.
അന്നത്തെ ആ വിജയത്തെ കപിൽ തിരിഞ്ഞു നോക്കുന്നത് ഇങ്ങനെ; രാജ്യം മുഴുവനും ആ വിജയം ആഘോഷിച്ചു. രാജ്യത്തെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കാര്യത്തിലും ആ ലോകകപ്പ് വിജയം വലിയ ചലനങ്ങൾ ഉണ്ടാക്കിയെന്ന് തന്നെ പറയാം. കാരണം, പഠനത്തിനൊപ്പം സ്പോർട്സിന്റെ പ്രാധാന്യവും രക്ഷിതാക്കൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ ലോകകപ്പ് വിജയത്തിനു ശേഷമാണ്. കുട്ടികളുടെ ജീവിതത്തിൽ സ്പോർട്സും വേണമെന്ന് അവർക്ക് തോന്നിത്തുടങ്ങിയെന്നതാണ് 1983 വിജയത്തിന്റെ പ്രധാന ബാക്കിപത്രങ്ങളിലൊന്ന്.
അതിനടുത്ത തലമുറകളിലേക്ക് ആ വിജയം സമ്മാനിച്ച വലിയ കാര്യങ്ങളിലൊന്ന് രക്ഷിതാക്കളുടെ മനോഭാവത്തിലുള്ള വ്യത്യാസമായിരുന്നു. ഡോക്ടർമാരെയും എൻജിനീയർമാരേയും വാർത്തെടുക്കുന്നതിനൊപ്പം കായികമേഖലയുടെ പ്രാധാന്യം കൂടി ആളുകൾ ഈ വിജയത്തോടെ തിരിച്ചറിഞ്ഞു തുടങ്ങി. കപിൽ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക