തിരുവനന്തപുരം : പിഎസ്സിയെ നോക്കുകുത്തിയാക്കി സർക്കാരിന്റെ കരാർ നിയമനങ്ങൾ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ വരെ. അവയ്ക്കു പിന്നിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിന്റെ താൽപര്യം. ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലാണു കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചത്.
രഹസ്യസ്വഭാവമുള്ള പ്രധാന ഫയലുകളും സന്ദേശങ്ങളും എത്തുന്ന ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ടു പേരെയാണ് ഇങ്ങനെ നിയമിച്ചത്. വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്റെ ഓഫിസിൽ ഐടി പ്രോജക്ട് അസിസ്റ്റന്റായി മറ്റൊരാളെ നിയമിച്ചു. ശിവശങ്കറിന്റെ ഓഫിസിലും നിയമനം നടത്തി. ഐടി ജോലികളിൽ സഹായിക്കാനെന്ന പേരിലാണു നിയമനം.
സർക്കാർ സർവീസിൽ പിഎസ്സി വഴിയാണു നിയമനം നടത്തേണ്ടതെന്നിരിക്കെ, പ്രധാന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ഐടി വിദഗ്ധരെ നിയമിച്ചതിൽ ദുരൂഹതയുണ്ട്. രഹസ്യസ്വഭാവമുള്ള ജോലി ചെയ്യുന്ന ഓഫിസുകളിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലേ നിയമനം നടത്താറുള്ളൂ.
അന്വേഷണപരിധിക്ക് പുറത്ത് ശിവശങ്കർ
ശിവശങ്കറിനെതിരെ ഇനിയും അന്വേഷണം നടത്താത്തതിലും അസ്വാഭാവികതയുണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരെ മാധ്യങ്ങളിലൂടെയോ അല്ലാതെയോ ആരോപണം ഉയർന്നാൽ രഹസ്യാന്വേഷണം നടത്തണമെന്നാണു അഖിലേന്ത്യാ സർവീസ് ചട്ടങ്ങളിൽ പറയുന്നത്.
കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണം നടത്തണം. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ആദ്യ അന്വേഷണത്തിനു ശേഷം തന്നെ സസ്പെൻഷൻ ഉൾപ്പെടെ നടപടി സ്വീകരിക്കാം.
ഐടി വകുപ്പിനു കീഴിൽ നിയമിതയായിട്ടും സ്വർണക്കളളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിനു വേണ്ടി ജോലി ചെയ്തിരുന്നെന്നാണു ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നവരുമായി ഔദ്യോഗിക ബന്ധത്തിനപ്പുറം അടുപ്പം പാടില്ലെന്നു അഖിലേന്ത്യാ സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു സ്വപ്ന സുരേഷുമായി അതിനപ്പുറമുള്ള ബന്ധമാണുണ്ടായിരുന്നതെന്നു ആരോപണമുളളപ്പോൾ പെരുമാറ്റച്ചട്ട ലംഘനവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക