കോട്ടയം : നാമനിർദേശ പത്രിക സമർപ്പിക്കാത്തവരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാക്കാൻ നീക്കം ശക്തമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസിൽ ഭിന്നത. യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന പ്രസിഡന്റിനേയും സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും ബ്ലോക്ക് ഭാരവാഹികളെയും നിയമിച്ചതിനു ശേഷം സംഘടനയുടെ താഴെ തട്ടിലുള്ള ഘടകമായ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ബിഷപ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി; തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതാണ് കാരണം
സംഘടന തിരഞ്ഞെടുപ്പ് ഇനി പ്രായോഗികമല്ലാത്ത സ്ഥിതിക്ക് സമവായത്തിലൂടെ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താല്പര്യം. അപ്രകാരമുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എ,ഐ ഗ്രൂപ്പുകൾ സ്റ്റാറ്റസ്കോ മാനദണ്ഡമാക്കി തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്ഡലം കമ്മിറ്റികൾ അവർക്ക് തന്നെ എന്നുള്ള ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് ധാരണയായി.
മറ്റേതെങ്കിലും തരത്തിലുള്ള പ്രവർത്തന മികവുകൾ ഒന്നും തന്നെ മാനദണ്ഡം ആക്കാതെ സംസ്ഥാനത്തെ 1500 ഓളം മണ്ഡലം കമ്മറ്റികളിലും സ്റ്റാറ്റസ്കോ ആണ് മാനദണ്ഡമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കോട്ടയം ജില്ലയിലും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ എ,ഐ ഗ്രൂപ്പ് സ്റ്റാറ്റസ്കോ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റാകാൻ നോമിനേഷൻ കൊടുത്തിരുന്ന സംഘടനയിൽ പ്രവർത്തന പരിചയവും മികവും നൂറുകണക്കിന് മെമ്പർഷിപ്പ് ചേർത്തവരും സംഘടനയിൽ മത്സരിക്കുവാൻ സന്നദ്ധരായിട്ടുള്ളവരുമായ പലരെയും ഒഴിവാക്കിക്കൊണ്ടാണ് നടപടി. ഗ്രൂപ്പ് നോമിനികളെയും ഇഷ്ടക്കാരെയും തിരുകി കയറ്റാനുള്ള ഈ നീക്കം സംസ്ഥാനത്തിന്റെ പലഭാഗത്തും നടക്കുന്നതായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അഖിലേന്ത്യ നേതൃത്വം നൽകിയ നിർദ്ദേശങ്ങൾ പൂർണമായും ഒഴിവാക്കി കൊണ്ടാണ് ഇത്തരം നടപടിയെന്നാണ് ആക്ഷേപം.
നാമ നിർദ്ദേശ പത്രിക നൽകുകയോ തിരഞ്ഞെടുപ്പിൽ ഒരു തരത്തിൽ പോലും പങ്കാളികൾ ആകുകയോ ചെയ്യാത്തവരെ സമവായത്തിന്റെ അടിസ്ഥാനത്തിൽ തിരുകി കയറ്റാനുള്ള ശ്രമം പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിനു വഴിവച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക