ഭോപ്പാല്‍: ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയില്‍ റവന്യൂ വകുപ്പ് നടപടിയെടുത്തതിനു പിന്നാലെ ദളിത് കര്‍ഷക ദമ്പതിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഗുണ ജില്ലയിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് രാം കുമാര്‍ അഹിര്‍വാര്‍-സാവിത്രി ദേവി ദമ്പതിമാര്‍ ഇത്തവണയും കൃഷിയിറക്കിയത്. ഇവര്‍ വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമിയാണിത്. എന്നാല്‍ ചൊവ്വാഴ്ച റവന്യൂ വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ പോലീസിനേയും കൂട്ടി സ്ഥലത്തെത്തി. ഈ ഭൂമി സര്‍ക്കാര്‍ സ്ഥലമാണെന്നും വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കാനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് ഇതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഭൂമി കയ്യേറിയാണ് കര്‍ഷക ദമ്പതിമാര്‍ കൃഷി നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
സ്ഥലം അതിര്‍ത്തികെട്ടി തിരിക്കാനായാണ് ഉദ്യോഗസ്ഥരെത്തിയത്. കൃഷി പൂര്‍ണമായും ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു.എന്നാല്‍ ഇതിനെതിരെ കര്‍ഷക ദമ്പതിമാര്‍ രംഗത്തെത്തി. സ്ഥലം യഥാര്‍ഥത്തില്‍ ആരുടേതാണെന്ന് അറിയില്ലെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ഈ ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ മുടക്കിയാണ് കൃഷി ചെയ്തത്,
കൃഷി നശിപ്പിച്ചാല്‍ ഈ പണം ഇനി ആര് തിരിച്ചുതരുമെന്നും ചോദിച്ചുകൊണ്ട് ഉദ്യോസ്ഥരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസുകാര്‍ ഇവരെ മര്‍ദിച്ചു. ലാത്തി കൊണ്ട് രാംകുമാറിനെയും സാവിത്രി ദേവിയേയും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍വെച്ചുതന്നെ ഇരുവരും കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കര്‍ഷകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ മര്‍ദിച്ചുവെന്ന ആരോപണം നിഷേധിക്കുകയാണ് പോലീസ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥര്‍ ആരും കര്‍ഷക ദമ്പതിമാരെ മര്‍ദിച്ചിട്ടില്ല, കീടനാശിനി കുടിച്ച അവരെ ആശുപത്രിയിലെത്തിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. പോലീസ് ഇടപെട്ടിരുന്നില്ലെങ്കില്‍ അവര്‍ മരണപ്പെട്ടേനെ എന്നാണ് ഗുണ ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ ജില്ല കളക്ടറെ നീക്കി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉത്തരവിട്ടിട്ടുണ്ട്.ഗുണയിലം 12.5 ഏക്കര്‍ സ്ഥലം ഇത്തരത്തില്‍ വിവിധ ആളുകള്‍ കയ്യേറി കൃഷി ചെയ്യുന്നുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ അവകാവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക