സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പെരിയാറില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്.ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറി, 32 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.
അതേസമയം, ജനതപ്പടിയിലും മൈലാടിയിലും ചാലിയാറില്‍ നിന്ന് വെള്ളം കയറി. മാനന്തവാടി അഗ്നിരക്ഷാനിലയത്തില്‍ വെള്ളം കയറി. മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളപ്പൊക്കം ഉണ്ടായി, കൊല്ലഗല്‍ ദേശീയപാതയില്‍ ഗതാഗതതടസം. അതിനിടെ, പാലക്കാട് ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ മഴയില്‍ വീട് തകര്‍ന്നു. കൂടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീന് (70) മരിച്ചു. കുടുംബാംഗങ്ങള്‍ക്ക് പരുക്കുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. എട്ടുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. മഴക്കെടുതികളും രൂക്ഷമായി തുടരുന്നു. കോവിഡ് രോഗവ്യാപനത്തിനൊപ്പം കനത്ത മഴയും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. മലപ്പുറത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ തടയാന്‍ തീരുമാനിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് രണ്ടടി ഉയർന്ന് 2,349.15 അടിയായി.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നാലടി ഉയർന്ന് 127.2 അടിയായി .ഇടുക്കി പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ 10 മണിക്ക് ഉയര്‍ത്തും.
ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു, പെരിയാറില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി.
മഴ ശക്തമാകുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാരും ജില്ലാഭരണകൂടവും നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും നിര്‍ദേശം നല്കി. എറണാകുളം ജില്ലയിൽ മാത്രം ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക