സ്വര്‍ണക്കടത്തുകേസില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ നിന്ന് വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. ഇന്നലെ അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്.
സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ക്കൊപ്പം ഇരുത്തിയാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്. അഞ്ചുമണിവരെ മാത്രമെ ഇവരെ ചോദ്യം ചെയ്യാവൂ എന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അഞ്ചിനുശേഷം ശിവശങ്കറെ തനിച്ചിരുത്തിയാണ് വിവരങ്ങള്‍ ആരാഞ്ഞത്. സ്വപ്ന സുരേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഏറെ നിര്‍ണ്ണായകമായ പല വിവരങ്ങളും ശിവശങ്കറില്‍ നിന്ന് കിട്ടിയെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം ശിവശങ്കര്‍ നിഷേധിക്കുകയും ചെയ്തു.
മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എന്‍ഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. ഇതേ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ചു. സ്വപ്നയും സരിത്തും സന്ദീപും കൊച്ചിയില്‍ കസ്റ്റഡിയില്‍ ആയതിനാലാണ് ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്.
ദേശീയ ഹെൽത്ത് കാര്‍ഡ്: ഉടന്‍ സംസ്ഥാനങ്ങളിലേക്ക്; ആരോഗ്യ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കാനും ആലോചന
സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്നു മനസിലാക്കാന്‍ കഴിയാതെ പോയതു വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കര്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിഷമത്തോടെ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുത്തതായാണ് ശിവശങ്കര്‍ പറഞ്ഞത്. ഉന്നതബന്ധം സ്ഥാപിക്കാനുള്ള പ്രതികളുടെ നീക്കത്തിന്റെ ഭാഗമായാണ് പാര്‍ട്ടികളെന്ന് മനസിലാക്കാന്‍ സാധിച്ചില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം വീണ്ടും ആവര്‍ത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.30 ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയ അദ്ദേഹത്തെ രാത്രി ഒന്പതുവരെ ചോദ്യംചെയ്തു. ഹവാല ഇടപാടുകളുമായി സ്വപ്നയുടെ ബന്ധത്തെപ്പറ്റി ശിവശങ്കറിന് ധാരണയുണ്ടായിരുന്നുവോ, ഫെമ നിയമപ്രകാരം വിദേശനാണയ വിനിമയ ചട്ടലംഘനമുണ്ടോ സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയുമോ തുടങ്ങിയ കാര്യങ്ങളാണ് അധികൃതര്‍ ആരാഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക