തമിഴ്നാട്ടിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയിൽവേ പാളത്തിൽ പ്രദർശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നശേഷം തലയറുത്ത് അതേസ്ഥലത്ത് പ്രദർശിപ്പിക്കുകയായിരുന്നു. തിരുവെള്ളൂർ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ക്രൂര പ്രതികാരം അരങ്ങേറിയത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് തമിഴ്നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങൾ നടന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് കോളേജ് വിദ്യാർഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ പ്രദർശിപ്പിച്ചു. എതിരാളി സംഘത്തിന് മുന്നറിയിപ്പ് കൊടുക്കാനായിരുന്നു ഇത്.
ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവനെ കൊന്ന് അതേ രീതിയിൽ മറുപടി കൊടുത്താണ് എതിരാളി സംഘം പ്രതികാരം തീർത്തത്. ജൂലൈ 29നാണ് മാധവൻ കേസിൽ ജാമ്യം കിട്ടിപുറത്തിറങ്ങിയത്. കഴിഞ്ഞ ആഴ്ച ഗ്രാമത്തിൽ എത്തി.
ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷൻ സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് മാധവൻ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു കിലോമീറ്റർ അകലെ റെയിൽവേ പാളത്തിൽ നിന്നും തല കണ്ടെത്തി.
നേരത്തെ മൂന്നുപേരുടെ തലയറുത്ത് പ്രദർശിപ്പിച്ച അതേരീതിയിൽ ആയിരുന്നു മാധവന്റെ തലയും കിടന്നിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തു എത്തി അനേഷ്വണം തുടങ്ങി.
നേരത്തെ കേസിൽ പെട്ടിട്ടുള്ള ഗുണ്ടാ സംഘങ്ങൾക്കായി തിരച്ചിൽ തുടങ്ങി. കൊലപാതകം തട്ടികൊണ്ടുപോകൽ , പിടിച്ചുപറി, തുടങ്ങിയ 10ൽ അധികം കേസുകൾ നിലവിൽ ഇയാളുടെ പേരിൽ ഉണ്ടെന്നു തിരുവെള്ളൂർ എസ്.പിയെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക