കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാറ്റണമെന്നും ഇക്കാര്യത്തില്‍ വഴിയോര മത്സ്യവിപണനത്തൊഴിലാളികള്‍ സഹകരിക്കണമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യര്‍ത്ഥിച്ചു.
കോവിഡ് വ്യാപന ആശങ്കയില്‍ സംസ്ഥാനത്തെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അടച്ചിരുന്നു. കോവിഡ് പ്രതിരോധ മാനദ്ണഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനുള്ള തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യവിപണനത്തൊഴിലാളികള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മാര്‍ക്കറ്റ് അടച്ചിടല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന് പ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്താണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മത്സ്യവിപണനത്തിനുള്ള അവസരം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള മാര്‍ക്കറ്റുകള്‍ക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി മത്സ്യ വിപണന സൗകര്യം ഒരുക്കണമെങ്കില്‍ ഗ്രാമ – ബ്ലോക്ക് – പഞ്ചായത്തുകള്‍ക്ക് അതിനുള്ള പ്രത്യേക സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തീരുമാനമെടുക്കാം. ഏതെങ്കിലും മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
പ്രാദേശിക മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാല്‍ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇനി മുതല്‍ വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ല. പ്രത്യേകിച്ച് മത്സ്യവിപണനത്തിനുള്ള മാര്‍ക്കറ്റ് ആരംഭിച്ചിട്ടുള്ളതിനാല്‍ എല്ലാ വഴിയോര മത്സ്യവിപണനങ്ങളും മാര്‍ക്കറ്റുകളിലേക്ക് മാറേണ്ടതുണ്ട്. മാറിയ സാഹചര്യത്തില്‍ വഴിയോര മത്സ്യവിപണനത്തൊഴിലാളികള്‍ സര്‍ക്കാരുമായി സഹകരിച്ച് മത്സ്യവിപണനം മാര്‍ക്കറ്റുകളിലേക്ക് മാറ്റണമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക