ഇടുക്കി: വട്ടവടയിലെ രാമന് ബിരുദാനന്തര ബിരുദവും സ്വകാര്യ കമ്ബനിയില്‍ ജോലിയുമുണ്ട്. എന്നാല്‍ സ്വന്തം പഞ്ചായത്തിനുള്ളില്‍ നിന്ന് മുടിവെട്ടാന്‍ അദ്ദേഹത്തിന് കഴിയില്ല. ചക്ലിയ വിഭാഗത്തിലുള്ള രാമന് മുടിവെട്ടണമെങ്കില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യണം. അത് വട്ടവടയില്‍ സലൂണുകള്‍ ഇല്ലാത്തതുകൊണ്ടല്ല, അവിടെയുള്ള ബാര്ബറുമാര് ദലിതരുടെ മുടിവെട്ടില്ല എന്നതുെകാണ്ടാണ്.
ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വട്ടവട പഞ്ചായത്ത് പേരെടുത്തത് പച്ചക്കറി കൃഷിയിലാണ്. പച്ചക്കറിയും പൂക്കളും പത്രമേനിയില് വിളയുന്ന വട്ടവടയില്‍ തമിഴ് -ദലിത്കുടിയേറ്റ തൊഴിലാളികെക്കതിരായ വിവേചനമാണ് ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ ദലിതരുടെ മുടിവെട്ടാന്‍ അനുവദിക്കില്ല. വട്ടവട ഗ്രാമത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ എത്തുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിതര്‍ക്ക് സേവനം നല്‍കരുതെന്നാണ് അലിഖിതമായ നിയമം. വട്ടവടയില്‍ ചക്ലിയ സമുദായത്തിലുള്ള 270 കുടുംബങ്ങളുണ്ട്. ബാക്കിയുള്ളവര്‍ മന്നാഡിയാര്‍, മറവര്‍, തേവര്, ചെട്ടിയാര്‍ സമുദായങ്ങളില്‍പ്പെട്ടവരാണ്.
ദലിതരുടെ മുടിവെട്ടുന്നതിനും ക്ഷൗരം ചെയ്യുന്നതിനും ഗ്രാമത്തിലെ ബാര്‍ബര്‍മാരെ ഉന്നത ജാതിക്കാര്‍ വിലക്കിയിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തമിഴ് കുടിയേറ്റക്കാര്‍ ആധിപത്യം പുലര്‍ത്തുന്ന വട്ടവടയില്‍ ഈ രീതി സാധാരണമാണ്. തമിഴ്നാട്ടിലെ ജാതി സമ്ബ്രദായവും ആചാരവും ഇവിടടെയുള്ളവര് പിന്തുടരുന്നു. ദലിതര്‍ പോലും അതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ജാതി വിവേചനത്തെക്കുറിച്ച് ഗ്രാമത്തിലെ ദലിത് യുവാക്കള്‍ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നു. ദലിതര്‍ക്ക് സേവനം നല്‍കാത്ത കടകള്‍ അടപ്പിക്കുമെന്ന് പഞ്ചായത്ത് തീരുമാനിച്ചു. എന്നാല്‍ ദളിതരുടെ മുടി മുറിക്കുന്നതിനേക്കാള്‍ കടകള്‍ അടക്കുന്നതിനാണ് താല്പര്യമെന്നാണ് ബാര്‍ബര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് അഞ്ചു മാസം മുമ്ബ് വട്ടവടയിെല രണ്ട് ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. ഗ്രാമത്തിലെ ദലിത് പുരുഷന്മാര് കിലോമീറ്ററുകളോളം യാത്ര ചെയ്ത് മൂന്നാറിലോ എല്ലപ്പെട്ടിയിലോ അടുത്ത ഗ്രാമങ്ങളിലോ ഉള്ള സലൂണുകളില്‍ പോയാണ് മുടി വെട്ടുന്നത്.
ദലിതര്‍ക്ക് ചിരട്ടയില്‍ ഭക്ഷണം നല്‍കുക, ചായക്കടകളില്‍ ദലിതര്‍ക്കായി പ്രത്യേകം പാത്രങ്ങളും ക്ലാസുകളും സൂക്ഷിക്കുക തുടങ്ങിയ രീതികള്‍ വട്ടവടയില്‍ നിലവിലുണ്ടായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സംയുക്ത ശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരം രീതികള്‍ ഇല്ലാതായത്.
“താഴ്ന്ന ജാതിക്കാരായ ആളുകള്‍ പ്രത്യേക സലൂണുകളില്‍ മുടി മുറിക്കുന്ന രീതി ഒരു നൂറ്റാണ്ടിലേറെയായി വട്ടവടയില്‍ ഉണ്ട്. അടുത്തിടെ ചില ദലിത് യുവാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ സമുദായ പ്രതിനിധികളുമായി യോഗം ചേര്‍ന്നു. എന്നാല്‍ ചക്ലിയ സമുദായത്തില്‍ നിന്നുള്ളവരുടെ തലമുടി മുറിക്കില്ലെന്ന് വാദത്തില്‍ ബാര്‍ബര്‍മാര്‍ ഉറച്ചുനിന്നു. ഇൗ നിലപാടെടുത്ത രണ്ട് കടകള്‍ അടപ്പിക്കുകയാണ് ചെയ്തത്”-വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു.
ജാതി വിവേചനം ഇല്ലാതാക്കുന്നതിനായി കോവിലൂരിലെ ബസ് സ്റ്റാന്‍ഡിന് സമീപം പഞ്ചായത്ത് ഉടന്‍ ഒരു പൊതു സലൂണ്‍ തുറക്കുമെന്നും രാമരാജ് അറിയിച്ചു. എല്ലാ സമുദായങ്ങളിലെയും പുരുഷന്മാര്ക്ക് ഉപയോഗിക്കാവുന്ന സലൂണില്‍ നിന്ന് ഉയര്‍ന്ന ജാതിക്കാര്‍ മാറി നില്‍ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അത്തരം ചിന്താഗതിയില്ലാത്ത യുവജനങ്ങള്‍ പൊതുസലൂണിലെത്തുകയും അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാനുള്ള മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാമരാജ് പറഞ്ഞു.
”പഞ്ചായത്തിലെ എല്ലാ സമുദായക്കാര്‍ക്കും ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും വേണ്ടി വിവിധ കമ്മ്യൂണിറ്റി പരിപാടികളും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ജാതിയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കുക എന്നത് മന്ദഗതിയിലുള്ള പ്രക്രിയയാണ്. ഈ പ്രശ്നത്തെ മറികടക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.”- രാമരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക