യഥാര്‍ഥ കാറുകളുടെ കുഞ്ഞന്‍ മാതൃകയായി എത്തുന്ന കളിക്കാറുകള്‍ എല്ലാ കുട്ടികള്‍ക്കും ഹരമാണ്. ഉത്സവപ്പറന്പുകള് മുതല്‍ ആ കാറുകളുടെ “ഷോറൂമുകള്‍’ ഉണ്ടാകാറുണ്ട്. ചുവന്ന ലൈറ്റിനുള്ളില്‍ തീപ്പൊരിയുണ്ടാക്കി ലൈറ്റ് കത്തിക്കുന്ന കാറുകള്‍ ഒരുകാലത്ത് ആഢംബരമായിരുന്നു. ബാറ്ററിയിടുന്നതും ചാര്‍ജ് ചെയ്യുന്നതുമായ കളിപ്പാട്ടങ്ങള്‍ വരുന്നതിനു മുന്‍പത്തെ കാലമായിരുന്നു അത്. ഇവിടെയിതാ, കോടീശ്വരന്മാരുടെ കളിപ്പാട്ടം എത്തിയിരിക്കുന്നു. കോടീശ്വരന്മാരുടെ എന്ന് എടുത്തുപറയുന്നത് വെറുതെയല്ല, ഈ കളിപ്പാട്ട കാറിന് മോഹവില ഏതാണ്ട് മുപ്പതുകോടി രൂപയാണ്! ഏതു കാറിന്റെ മാതൃകയാണ് ഇതെന്നറിയേണ്ടേ? ആസ്റ്റണ്‍ മാര്ട്ടിന് ഡിബി5-ന്റെ! അതെ, സാക്ഷാല്‍ ജയിംസ് ബോണ്ട് കാറിന്റെ!! ബോണ്ട് കാര്‍!വര്‍ഷം 1964. ഗോള്‍ഡ്ഫിംഗര്‍ എന്ന ബോണ്ട് ചിത്രം ഇറങ്ങിയത് അക്കൊല്ലമാണ്.
ആസ്റ്റണ്‍ മാര്ട്ടിന് ഡിബി5 കാര്‍ ആദ്യമായി വെള്ളിത്തിരയില്‍ ബോണ്ടിനൊപ്പമെത്തി. തണ്ടര്‍ബോള്‍, ഗോള്‍ഡന്‍ ഐ, ടുമോറോ നെവര്‍ ഡൈസ്, കസീനോ റൊയാല്‍, സ്കൈഫാള്‍, സ്പെക്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലും ഡിബി5 ബോണ്ടിനൊപ്പം കഥാപാത്രമായി. കഥാപാത്രം എന്നു പറഞ്ഞതു വെറുതെയല്ല. ബോണ്ടിന് കാര്‍ എന്നത് ഒരു പീരങ്കിയോ കവചിത വാഹനമോ ഒക്കെയാണ്.
ശത്രുക്കളെ നിഷ്പ്രഭരാക്കാന്‍ ബോണ്ടിനെ സഹായിക്കുന്നത് കാറാണ്. അതിനുള്ള ഒട്ടേറെ സന്നാഹങ്ങള്‍ ആസ്റ്റണ്‍ മാര്ട്ടിന് ഡിബി5-ല്‍ ഉണ്ട്. എന്തൊക്കെയാണവ?കാറിന്റെ ഇന്ഡിക്കേറ്ററിനുള്ളില്നിന്ന് പുറത്തേക്കു തള്ളിവരുന്ന മെഷീന് ഗണ്ണുകള്‍! സിനിമയിലല്ലാതെ അതൊന്ന് ഭാവനയില്‍ കണ്ടുനോക്കൂ.
നമ്മുടെ എതിര്‍വശത്തുനിന്ന് ഒരു കാര്‍ വരുന്നു, പെട്ടെന്ന് അതിന്റെ ഇന്‍ഡിക്കേറ്ററുകള്‍ മുകളിലേക്കുയര്‍ന്ന് ഉള്ളില്‍നിന്ന് യന്ത്രത്തോക്കുകള്‍ തീതുപ്പുന്നു! എന്തൊരതിശയകരമായ രംഗമായിരിക്കും. ജയിംസ് ബോണ്ട് സിനിമകളില്‍ നാമിത് ധാരാളം കണ്ടിട്ടുണ്ട്. മെഷീന് ഗണ്‍ മാത്രമല്ല കാറില്‍- ചേയ്സ് ചെയ്തു വരുന്നവരെ തടയാന്‍ കാര്‍ പിന്നിലേക്കു പുകതുപ്പും, പിന്നിലെ വാഹനങ്ങളെ തെന്നിമറിച്ചിടാന് റോഡിലേക്ക് എണ്ണയൊഴുക്കും, വാഹനങ്ങളെ ഇടിച്ചിടാന്‍ ടയറുകളുടെ വശങ്ങളില്‍നിന്ന് കൂറ്റന്‍ ഉരുക്കുദണ്ഡുകള്‍ പുറത്തേക്കുവരും, കാര്‍ എന്തെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ സീറ്റ് തനിയെ ഇജക്ട് ചെയ്ത് പുറത്തെത്തും, നന്പന് പ്ലേറ്റ് തിരിഞ്ഞുകൊണ്ടിരിക്കും…
അങ്ങനെ എന്തെല്ലാം അദ്ഭുതങ്ങള്‍! ബുള്ളറ്റ് പ്രൂഫ് തുടങ്ങിയ ചീളു കേസുകള്‍ പറയുന്നില്ലെന്നേയുള്ളൂ. കാറിന്റെ ഉള്ളിലേക്കു വന്നാലോ- പുറത്തേക്കുള്ള എല്ലാ സംവിധാനങ്ങളും നിയന്ത്രിക്കാന്‍ ഒരു കണ്ട്രോള് പാനലുണ്ട്. ഹാന്‍ഡ് റെസ്റ്റിനു താഴെയാണ് ഇത്.
റഡാര്‍ സ്ക്രീന്‍ സംവിധാനം, ഡ്രൈവറുടെ ഭാഗത്തെ ഡോറില്‍ ഫോണ്‍, ഗിയര്‍ നോബില്‍ സ്വിച്ചുകള്‍, സീറ്റിനടിയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള പ്രത്യേക അറ, റിമോട്ട് കണ്ട്രോള് സംവിധാനം തുടങ്ങിയവയും ഉള്ളില്‍ കാണാം. റെപ്ലിക്ക 25 എണ്ണം! എല്ലാം വിറ്റുഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളുമായി അതേ മാതൃകയില്‍ 25 റെപ്ലിക്കകളാണ് ആസ്റ്റണ്‍ മാര്ട്ടിന് നിര്‍മിച്ചത്. ഇന്ഡിക്കേറ്ററുകളില് ഇരട്ട മെഷീന് ഗണ്ണുകളുണ്ട് (വെടിയുതിര്‍ക്കാന്‍ പറ്റില്ല!), നന്പര് പ്ലേറ്റുകള്‍ തിരിയും, പിന്നില്‍ പുകമറയുണ്ടാക്കാം (നമ്മുടെ നാട്ടില്‍ ഇക്കാര്യത്തില്‍ തോല്‍പ്പിക്കാന്‍ പറ്റാത്ത ചില വണ്ടികളുണ്ടെന്നത് വാസ്തവം), ബാറ്ററിംഗ് റാമുകളുണ്ട്, വെടിയുണ്ടയേല്‍ക്കാത്ത ഷീല്‍ഡുമുണ്ട്.
എണ്ണ സ്പ്രേ ചെയ്യുന്നതിനു പകരമായി വെള്ളം ചീറ്റുകയും ചെയ്യും. എല്ലാം 1964ല്‍ ഗോള്‍ഡ്ഫിംഗറില്‍ സീന്‍ കോണറി ഓടിച്ച ഡിബി5 കാറിനു തുല്യം. നിയന്ത്രണത്തിന് സെന്റര്‍ കണ്‍സോളില്‍ സംവിധാനങ്ങളുണ്ട്. ഒരുപക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ നന്നായി എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യും.
നോ ടൈം ടു ഡൈജയിംസ് ബോണ്ട് സീരീസിലെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നോ ടൈം ടു ഡൈ. ഈ പരന്പരയിലെ ഇരുപത്തഞ്ചാമത് ചിത്രം. ഇയോണ്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ അഞ്ചാമത്തെയും അവസാനത്തെയും തവണ വിഖ്യാതനായ ഡാനിയേല്‍ ക്രെയ്ഗ് എത്തുന്നു- സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് അഥവാ എംഐ6 ഏജന്റ് ജയിംസ് ബോണ്ട് ആയി. ചിത്രം കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്താനിരുന്നതാണ്.
കൊറോണ കാര്യങ്ങള്‍ തകിടംമറിച്ചതിനാല് അതു നീട്ടിവച്ചു. ഇതിലും ഡിബി5 ആയിരിക്കും ബോണ്ടിന്റെ വാഹനം. ഇത്രയെല്ലാം വമ്പൻ വിലകൊടുത്തു വാങ്ങാവുന്ന കാറില്‍ ഉണ്ടെങ്കിലും ഇത് റോഡില്‍ ഇറക്കാന്‍ പറ്റില്ല. നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കോടീശ്വരന്മാര്ക്ക് കാര്‍ വാങ്ങി വീട്ടുമുറ്റത്ത് കളിപ്പാട്ടമായി ഉപയോഗിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ. തയാറാക്കിയത്: വി.ആര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക