കോവിഡ് പ്രതിസന്ധി പിടികൂടിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ കാലത്ത് 86 ലക്ഷംപേർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാൻ എൽഡിഎഫ് സർക്കാർ ചെലവഴിച്ചത് 1000 കോടിരൂപ . കേന്ദ്രസർക്കാർ പ്രത്യേകം വാഗ്ദാനം ചെയ്ത ധാന്യത്തിനു പുറമെയാണ് ഇത്. ഇതിനു പുറമെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നാലുമാസം മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയും തുടങ്ങി. 88.42 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം കേരളത്തിൽ നടപ്പാക്കി. വാതിൽപ്പടി വിതരണം ആരംഭിച്ചു. ആധാർ അധിഷ്ഠിതമായി ഇ-പോസ് മെഷീൻവഴിയാണ് ഇപ്പോൾ റേഷൻ വിതരണം. റേഷൻ കടകളിൽനിന്ന് അകന്നുപോയ ജനങ്ങൾ തിരിച്ചെത്തി. റേഷൻ വാങ്ങുന്നവരുടെ ശതമാനം ഇപ്പോൾ 92 ആണ്. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട റേഷൻകടയിൽ പോയി സാധനം വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കി.
റേഷൻവ്യാപാരികൾക്ക് മാന്യമായ പ്രതിഫലത്തിനായി പ്രതിമാസം കുറഞ്ഞത് 18,000 രൂപ ലഭിക്കുന്ന പാക്കേജ് നടപ്പാക്കി. വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് കാർഡ് വിതരണം പൂർത്തിയാക്കി. വീട്ടു നമ്പർ ഇല്ലാത്തവർക്കും വീടില്ലാത്തവർക്കും കാർഡ് നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്ത് 88.42 ലക്ഷം കാർഡുടമകളാണ് ഉള്ളത്. 8.22 ലക്ഷം കാർഡ് എൽഡിഎഫ് സർക്കാർ പുതുതായി വിതരണം ചെയ്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക