ലഖ്നൗ: ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വിഷയത്തിൽ ഉയർന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നു യുപി പോലീസ്. വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും എഫ്ഐആറിൽ വ്യക്തമാകുന്നു.
‘ജസ്റ്റിസ് ഫോര്‍ ഹത്രാസ് വിക്ടിം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. അമേരിക്കയിലെ ‘ബ്ലാക്ക് ലിവ് മാറ്റര്‍’ പ്രക്ഷോഭകാരികള്‍ ഉപയോഗിച്ചിരുന്ന വെബ്സൈറ്റാണ് ഇതെന്നും പൊലീസ് പറയുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഈ ഗൂഢാലോചനകളെ അതിജീവിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായ പ്രതിപക്ഷം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഹാഥ്രസില്‍ നിരോധനജ്ഞ പ്രഖ്യാപിച്ച പൊലീസ്, രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. ഹത്രാസിലേക്ക് പോകാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കയ്യേറ്റം ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് എതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക