മംഗലംഡാം: വികസനത്തിന്റെ വെള്ളിവെളിച്ചം വീശാതെ കിടന്ന തളികക്കല്ല് ആദിവാസി കോളനിക്ക് വേണ്ടിയുള്ള ഊരുമൂപ്പൻ രാഘവന്റെ നിയമപോരാട്ടം വെറുതെ ആയില്ല. അടിസ്ഥാന വികസനത്തിനായുള്ള രാഘവന്റെ പത്തു വർഷത്തെ പ്രയത്നത്തിനാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത്.
തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് സനൂപിന്റെ കൊലപതാകം; ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാന വ്യാപക കരിദിനം ആചരിക്കും
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കടപ്പാറക്കടുത്ത് വനത്തിനുള്ളിലുള്ള തളികക്കല്ല് ആദിവാസി കോളനിയില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നത് 40 വീടുകളും റോഡും പാലവും ഉള്‍പ്പെടെ അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. കാടര്‍ വിഭാഗം ആദിവാസികളുള്ള ഇവിടെ ഇത്രയും വിപുലമായ വികസന പ്രവര്‍ത്തനം നടക്കുന്നത് കോളനിയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് 2010 ല്‍ ഊരുമൂപ്പൻ രാഘവന് ഹൈക്കോടതിയില്‍ നല്കിയ റിട്ട് പെറ്റീഷനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ മോണിറ്ററിംഗിലും കോടതി നിരീക്ഷണത്തിലും ആദിവാസി കോളനിയില്‍ വികസന വെളിച്ചം എത്തുന്നത്.
420 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിലവിലുള്ള വീടുകള്‍ പൊളിച്ച് നീക്കിയാണ് പുതിയ വീടുകള്‍ പണിയുകയെന്ന് ടി ഇ ഒ രാജീവ് പറഞ്ഞു.ഒരു വീടിന് 7.20 ലക്ഷം രൂപാ പ്രകാരം 288 ലക്ഷം രൂപയാണ് വീടുകളുടെ നിര്‍മ്മാണത്തിനായി പട്ടികവര്‍ഗ്ഗ വികസന ക്ഷേമ വകുപ്പ് അനുവദിച്ചിട്ടുള്ളത്. പത്ത് വര്‍ഷം മുന്‍പ് 40 വീടുകള്‍ ഇവിടെ നിര്‍മ്മിച്ച് നല്‍കിയിരുന്നു.ഈ വീടുകള്‍ താമസ യോഗ്യമല്ലാത്തതിനാലാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്.ഈ കണക്കനുസരിച്ചാണ് ഇപ്പോഴത്തെ വീട് നിര്‍മ്മാണം. ജില്ലാ നിര്‍മിതി കേന്ദ്രമാണ് ഏകീകൃത സ്വഭാവത്തോടെ മുഴുവന്‍ വീടുകളും നിര്‍മിക്കുക. ഇതിന്റെ ഭാഗമായാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ മെബര്‍ സെക്രട്ടറി കൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ ഐ എ എസ് കഴിഞ്ഞ ദിവസം കോളനി സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി നേരിട്ട് കണ്ട് വിലയിരുത്തല്‍ നടത്തിയത്. 2009- 2010 ല്‍ നിര്‍മ്മിച്ച വീടുകളില്‍ രണ്ട് വീട്ടവകാശികള് മരണപ്പെടുകയും മൂന്ന് വീട്ടുക്കാര് നെ·ാറ കല്‍ചാടി കോളനിയിലേക്ക് താമസം മാറുകയും ചെയ്തിട്ടുണ്ടെന്നാണ് വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
57 കുടുംബങ്ങള്‍ കോളനിയില്‍ ഉണ്ടെന്നാണ് പുതിയ കണക്കുകള്‍. പുതിയ കുടുംബങ്ങള്‍ക്കായുള്ള വീട് നിര്‍മ്മാണം പിന്നീട് നടത്തും.വീടില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതി വഴി വീട് ലഭിക്കേണ്ടതുണ്ട്. കടപ്പാറയില്‍ നിന്നും കോളനിയിലേക്കുള്ള വഴിയിലെ പോത്തംതോട് കാട്ടുചോലക്ക് കുറുകെ പാലം നിര്‍മ്മിക്കാനും ശേഷിച്ച റോഡ് പണി പൂര്‍ത്തിയാക്കാനുമായി ഒന്നേകാല്‍ കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രമാണ് പാലവും റോഡും പൂര്‍ത്തിയാക്കുക.
എം പി ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപാ ചെലവില്‍ അംഗന്‍വാടി നിര്‍മിക്കും.കോളനിയിലെ ഉറവ കിണറാക്കി പരിവര്‍ത്തനം ചെയ്താണ് കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കുന്നത്.ഇതിനു മുകളില്‍ 30 അടി ഉയരമുള്ള കുന്നില്‍ കോണ്‍ക്രീറ്റ് ഫ്ളാറ്റ്ഫോം നിര്‍മ്മിച്ച് 5000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും. കോളനിക്കു ചുറ്റുമുള്ള സൗരോര്‍ജ വേലിയുടെ അറ്റകുറ്റപണികള്‍ വനം വകുപ്പ് നടത്തും.
കൃഷിസംബന്ധമായ കാര്യങ്ങള്‍ കൃഷി വകുപ്പും കോളനിയില്‍ പൊതു വിളക്കുകള്‍ സ്ഥാപിക്കല്‍ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലുമാകും നടപ്പിലാക്കുക .അണ് സ്കില്‍ഡ് ലേബര്‍ വിഭാഗത്തില്‍ കോളനിക്കാരെ തന്നെ ഉള്‍പ്പെടുത്തിയാകണം പ്രവൃത്തികള്‍ നടത്തേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.സെക്രട്ടേറിയേറ്റില്‍ നിന്നും അതിലുപരി ഹൈക്കോടതിയുടെ കൂടി ഇടപെടലുകള്‍ ഉണ്ടാകുമെന്നതിനാല്‍ വൈകാതെ തന്നെ തളികകല്ല് ആദിവാസി കോളനി വികസന പാതയിലാകുമെന്ന് പ്രതീക്ഷിക്കാം.
പ്രായാധിക്യത്തിന്റെ അവശതകളുണ്ടെങ്കിലും ഊരുമൂപ്പൻ രാഘവനും വലിയ സന്തോഷത്തിലാണ്. അടിസ്ഥാനാവശ്യങ്ങള്‍ക്കായി കാല് നൂറ്റാണ്ട് കാലം ഓടിനടന്നതിന്റെ ഫലപ്രാപ്തി വൈകിയാണെങ്കിലും കോളനിയില്‍ ഇനിയും വൈകില്ലെന്നാണ് മൂപ്പന് പങ്കു വെക്കുന്നത്. ഉള്‍ക്കാടുകളില്‍ രണ്ടും മൂന്നും കുടുംബങ്ങളായി പാറയിടുക്കുകളിലും മറ്റും കഴിഞ്ഞിരുന്നവരെയെല്ലാം തളികക്കല്ല് മലയില്‍ ഒന്നിച്ച് കൂട്ടിയത് രാഘവേട്ടനായിരുന്നു. 1956 ല്‍ മംഗലംഡാം കമ്മീഷന് ചെയ്യുമ്പോൾ താന്‍ യുവാവായിരുന്നെന്ന് മാത്രമെ വയസ് എത്രയായെന്ന ചോദ്യത്തിന് രാഘവേട്ടന് ഉത്തരമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക