ഝാര്‍ഖണ്ഡില്‍ എട്ടുമാസം പ്രായമുളള കുഞ്ഞിനോടൊപ്പം അമ്മ തീകൊളുത്തി മരിച്ചു. കഴിഞ്ഞ മൂന്നുമാസമായി രോഗാവസ്ഥയിലായിരുന്ന മകനെ ഓര്‍ത്തുളള മനോവിഷമമാണ് 25കാരിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. വിശാഖി മുര്‍മുവും മകന് വിഷ്ണുവുമാണ് മരിച്ചത്. ഭര്‍ത്താവ് രഞ്ജിത്ത് പുറത്ത് ജോലി ചെയ്യുന്നത് കൊണ്ട് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വിശാഖി മുര്‍മു മാതാപിതാക്കളുടെ ഒപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ അസുഖത്തെ തുടര്‍ന്ന് വിശാഖി മുര്‍മു വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് കുട്ടിയെയും എടുത്ത് പുറത്തിറങ്ങിയ ശേഷമായിരുന്നു കൃത്യം ചെയ്തത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും തീ കെടുത്തി.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ അസുഖത്തിന്റെ ചികിത്സയ്ക്ക് ഭര്‍ത്താവ് മുടങ്ങാതെ പണം നല്‍കുമായിരുന്നുവെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക