ന്യൂഡല്‍ഹി: ശൈത്യകാലം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുമെന്ന് പഠനങ്ങൾ. തണുപ്പുകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ശീതകാലത്ത് രോഗബാധ വര്‍ദ്ധിച്ചതായാണ് കാണുന്നത്. തണുപ്പുകാലം ഉത്തരേന്ത്യയില്‍ ഉത്സവകാലം കൂടിയാണ്. അന്തരീക്ഷ മലിനീകരണം ഈ സമയത്ത് കൂടാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങള്‍ അടക്കം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. തണുപ്പുകാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിനുളള സാദ്ധ്യത തളളികളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. തണുത്ത അന്തരീക്ഷത്തില്‍ വൈറസുകളുടെ വ്യാപനം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. തണുത്ത കാലാവസ്ഥയിലും ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥയിലും വൈറസ് വലിയ രീതിയില്‍ പെരുകും. കൂടാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശൈത്യകാലത്ത് ആളുകള്‍ വീടുകളില്‍ കൂടിച്ചേരുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ശൈത്യകാലത്തിന്റെ വരവോടെ യു.കെയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്ന് യു.കെയിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാമെന്നും മരണ സംഖ്യ ഉയരാനുളള സാദ്ധ്യതയുണ്ടെന്നുമാണ് പഠനത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക