ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂർ. ഇന്നലെ രാവിലെ 8.15ന് വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലെത്തിച്ചു. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ 2 നിലകൾ നടന്നു കയറേണ്ടിവന്ന ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി.
രാവിലത്തെ ഭക്ഷണത്തിനു ശേഷം മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങളുമെത്തിച്ചു. 10 മണിയോടെയാണു ചോദ്യം ചെയ്യൽ തുടങ്ങിയത്. 12ന് അവസാനിച്ചു. ഭക്ഷണം കഴിച്ച ശേഷം 12.48ന് ഇഡി ഓഫിസിനു പുറത്തേക്ക്. ഛർദിയെ തുടർന്ന് നാരങ്ങ മണത്തുകൊണ്ടാണു ബിനീഷ് പുറത്തേക്കു വന്നത്.
കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉൾപ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കാൻ ഇഡി ശ്രമം നടത്തി. എന്നാൽ, നേരിട്ടു ഹാജരാക്കാനായിരുന്നു കോടതി നിർദേശം.
4.10ന് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലേക്ക്. വീണ്ടും 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു കോടതി നടപടി പൂർത്തിയായത് 5.45ന്. 6 മണിയോടെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക്. ഇന്നും ചോദ്യം ചെയ്യൽ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക