‘ആള് ഇന്ത്യ ദളപതി വിജയ് മക്കള് ഇയക്കം’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്ന സംവിധായകൻ എസ് എ ചന്ദ്രശേഖരന്റെ തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് അറിയിച്ച് മകനും നടനുമായ വിജയ്.
മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, തന്റെ പിതാവ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിയും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി.
‘എന്റെ പിതാവ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയും ഞാനും തമ്മിൽ നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് ഞാൻ എന്റെ ആരാധകരെയും പൊതുജനങ്ങളെയും അറിയിക്കുന്നു,’ വിജയുടെ പ്രസ്താവനയിൽ പറയുന്നു.
പാർട്ടിയിൽ ചേരുകയോ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് അഭ്യർത്ഥിച്ചു. തന്റെ പിതാവ് രാഷ്ട്രീയമായി ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ പാർട്ടിയും ആരാധക സംഘവുമായി യാതൊരു ബന്ധവുമില്ല. പാർട്ടി പ്രചരണങ്ങൾക്കായി തന്റെ പേരോ ഫോട്ടോയോ ഉപയോഗിച്ചാൽ കർശന നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്നും വിജയ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക