ഈജിപ്തില്‍ പുരാവസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. പുരാവസ്തു ശാസ്ത്രത്തിലെ ബിരുദ ക്ലാസ് ഒഴിവാക്കിയാണ് മുഹമ്മദ് ഹംദി ബോഷ്ത്തയെന്ന യുവാവ് മറ്റൊരു പൗരാണിക ജീവിയെ തേടിയിറങ്ങിയത്.
43 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ ഉല്ഭവിച്ചതും ഇപ്പോഴും ജീവിച്ചിരിക്കുന്നതുമായ ജീവികളെ തേടി മരുഭൂമികളിലും തീരങ്ങളിലും ഹംദി അലഞ്ഞു. ലക്ഷ്യം ഒന്നു മാത്രം തേളുകളെ കണ്ടെത്തണം. അവയുടെ വിഷം ശേഖരിക്കണം.
ഈ യാത്രയാണ് 25കാരനായ ഹംദിയെ കൈറോ വെനം കമ്പനിയുടെ ഉടമയാക്കിയത്. ഈജിപ്റ്റിലെ വിവിധ ഫാമുകളിലായി 80,000 തേളുകളെയാണ് ഹംദി വളര്‍ത്തുന്നത്. ഇവയുടെ വിഷത്തിന് ആഗോളതലത്തില്‍ വലിയ മാര്‍ക്കറ്റാണ് എന്നതാണ് കാരണം.
ഒരു ഗ്രാം തേള് വിഷത്തിന് ആഗോളവിപണിയിലെ വില 7 ലക്ഷം രൂപയാണ്. ഔഷധാവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്. തേളുകളില്‍ ചെറിയ തോതില്‍ വൈദ്യുതി പ്രവേശിപ്പിച്ചാണ് വിഷം പുറത്തെടുക്കുന്നത്. തേള് വിഷത്തിന് പ്രത്യൗഷധമായ മരുന്നിന്റെ 50000ത്തോളം ഡോസുകള്‍ നിര്‍മിക്കാന്‍ ഒരു ഗ്രാം വിഷം മതിയാവും.
യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് വിഷം പ്രധാനമായും കയറ്റി അയക്കുന്നത്. അവിടെ ഇത് ആന്റി വെനം നിര്‍മിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മിക്കാനും ഉപയോഗിക്കുന്നു.
മരുഭൂമി ആവാസവ്യവസ്ഥയാക്കിയ മാരക വിഷമുള്ള പാമ്പുകളുടെ ഫാമും ഹംദി സ്ഥാപിച്ചിട്ടുണ്ട്. പാമ്പ് വിഷം എടുത്ത് കയറ്റി അയക്കുകയാണ് ഹംദി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക