ശബരിമല വരുമാനത്തിൽ വൻ ഇടിവ്. ദൈനംദിന പ്രവർത്തനത്തിന് പോലും ഇപ്പോഴത്തെ വരുമാനം തികയാത്ത സ്ഥിതിയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബർ 24 വരെ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 156.60 കോടി രൂപയായിരുന്നു.
എന്നാൽ ഈ വർഷം അത് 9,09,14,893 രൂപ മാത്രമാണ്. കഴിഞ്ഞ വർഷവുമായി നോക്കുമ്പോൾ ഈ വർഷം ലഭിച്ചത് 6 ശതമാനം വരുമാനം.
കോവിഡ് കാലത്ത് ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് തിരുവതാംകൂർ ദേവസ്വം ബോർഡ് കടന്ന് പോവുന്നത്. ശബരിമലയിൽ ദൈനം ദിന പ്രവർത്തനങ്ങൾക്കായി ഒരു ദിവസം ബോർഡിന് വേണ്ടത് 50 ലക്ഷത്തിൽപ്പരം രൂപയാണ്.
ഇക്കുറി ഇതുവരെ ലഭിച്ച വരുമാന പ്രകാരം 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയിൽ സംസ്ഥാന സർക്കാർ നൽകിയ 50 കോടി രൂപ കൊണ്ടാണ് കാര്യങ്ങൾ നടക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
ഈ മണ്ഡകാലത്ത് ഇതുവരെ ദർശനം നടത്തിയത് 71,706 പേർ മാത്രമാണ്. തീർത്ഥാടന കാലയളവിൽ ഇതുവരെ 390 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 289 പേർ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. ഇതിൽ 160 പൊലീസുകാരും, 88 ദേവസ്വം സ്റ്റാഫും ഉൾപ്പെടുന്നു. രോഗം റിപ്പോർട്ട് ചെയ്ത് 96 തീർത്ഥാടകരെ നിലയ്ക്കലിൽ നിന്നും തിരിച്ചയച്ചു.
സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേർക്ക് ദർശനം നൽകും. ഈ കാലയളവിൽ ആർടി- പി.സിആറിന് പകരം ആർ.ടി.പി.സി. ലാമ്പ് ഫലം മതിയാകുമെന്നും എൻ വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക