കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തില്‍ 1300 ജീവനക്കാരെ ഉള്‍കൊള്ളാനാകും.
കൊച്ചി സ്മാര്‍ട്സിറ്റിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി ടവറില്‍ 18,000 ച.അടി ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്സ് 2018-ലാണ് കോ-ഡെവലപ്മെന്റിന് സ്മാര്‍ട്സിറ്റിയുമായി കരാറിലേര്‍പ്പെടുന്നത്. സ്വന്തം കെട്ടിടം നിര്‍മിക്കാനായി കമ്പനിക്ക് 1.45 ഏക്കര്‍ ഭൂമി 2018-ല്‍ കൈമാറുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
കമ്പനിയുടെ വികസന പദ്ധതികളില്‍ ഇന്ത്യ എന്നും പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും സിംഗപ്പൂരിന് പുറത്ത് കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മാരിആപ്സ് സിഇഒ ശങ്കര്‍ രാഘവന് അഭിപ്രായപ്പെട്ടു. ആരും ഇതേവരെ പരീക്ഷിക്കാത്ത ധാരാളം സാധ്യതകളുള്ള ഈ രാജ്യത്ത് മികച്ച യോഗ്യതകളുള്ള പ്രൊഫഷണലുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാര്‍ട്സിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഹരിത കെട്ടിടം ജീവനക്കാര്‍ക്ക് മികച്ച ഡിജിറ്റല്‍ സ്പേസ് ലഭ്യമാക്കുന്നതിന് പുറമേ സുരക്ഷിതവും മികച്ചതുമായ തൊഴില്‍ അന്തരീക്ഷവും പ്രദാനം ചെയ്യും. മാരിആപ്സിന്റെ ജര്‍മന്‍ മാതൃ കമ്പനിയായ ഷുള്‍ട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാര്‍ട്സിറ്റിയിലേതെന്നും ശങ്കര്‍ രാഘവന് കൂട്ടിച്ചേര്‍ത്തു.
മികച്ച അടിസ്ഥാനസൗകര്യം ഉള്‍പ്പെടെ മാസ്റ്റര്‍ പ്ലാനിങ്ങില്‍ ആഗോള നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് കാരണമാണ് ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിന് സ്മാര്‍ട്സിറ്റി തെരഞ്ഞെടുത്തതെന്ന് മാരിആപ്സ് ലീഡ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു. സ്മാര്‍ട്സിറ്റിയിലെ ആദ്യ കെട്ടിടത്തില്‍ വാടകക്കാരായി പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്സ് കഴിഞ്ഞ കാലങ്ങളില്‍ അവിടെ ഉരുത്തിരിഞ്ഞു വന്ന ബിസിനസ് അന്തരീക്ഷത്തില്‍ ഏറെ സംതൃപ്തരായിരുന്നു. തുടര്‍ന്ന് സ്വന്തം ഐടി കെട്ടിടം നിര്‍മിക്കാനായി സ്മാര്‍ട്സിറ്റിയുമായി കൈകോര്‍ത്തു. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്മാര്‍ട്സിറ്റി കൊച്ചി നേതൃത്വവും മാനേജ്മെന്റും സജീവ പിന്തുണയാണ് നല്‍കിയതെന്നും തോമസ് ജോണ്‍ പറഞ്ഞു.
ഐടി അനുബന്ധ സേവനങ്ങളുടെ സഹായത്തോടെ ഇന്ത്യ അടക്കം ലോകത്തുടനീളമുള്ള നാവികരുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള മാരിടൈം ട്രെയിനിങ് സെന്ററും (എംടിസി), എംടിസിക്ക് ട്രെയിനിങ് പങ്കാളിയായി പ്രവര്‍ത്തിക്കുന്നതിനും പരിശീലനവും നിയമനകാര്യങ്ങളും ഏകോപിപ്പിക്കുന്നതിനും ക്രു സര്‍വീസ് സെന്ററും സ്ഥാപിക്കുന്നതിന് മാരിആപ്സിന് പദ്ധതിയുണ്ട്.
‘അച്ഛന് ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു’; മനസ്സു തുറന്ന് കജോള്‍
സ്മാര്‍ട്സിറ്റിയിലെ ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളില്‍ സന്തുഷ്ടരായതിന് പുറമേ സുസ്ഥിരവും കാലാതീതവുമായ ബന്ധം സ്ഥാപിക്കുന്നതില്‍ യോജിച്ച സമീപനമെന്ന തങ്ങളുടെ അടിസ്ഥാന മൂല്യവും കാരണമാണ് കോ-ഡെവലപ്പറായി സ്മാര്‍ട്സിറ്റിയുമായുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ മാരിആപ്സ് തീരുമാനിച്ചതെന്ന് സ്മാര്‍ട്സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ അഭിപ്രായപ്പെട്ടു. ഒരു കോ-ഡെവലപ്പര്‍ എന്ന നിലയില്‍ മാരിആപ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിനിടയിലും കോര്‍പ്പറേറ്റ് ഓഫീസിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായെന്നും അദ്ദേഹം പറഞ്ഞു.
2017-ല്‍ നടന്ന മാനേജ്മെന്റ് പുന:സംഘടനയ്ക്ക് ശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്മാര്‍ട്സിറ്റി കൊച്ചി നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനോജ് നായര്‍ വ്യക്തമാക്കി. സാന്‍ഡ്സ് ഇന്‍ഫ്രാബില്‍ഡ്, പ്രസ്റ്റിജ്, മാറ്റ് പ്രോജക്ട്സ് തുടങ്ങിയ കോ-ഡെവലപ്പര്‍മാരുടെ ഐടി ക്യാമ്പസുകളുടെ നിര്‍മാണം ആദ്യഘട്ടത്തിലെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഏറെ കാലം അടിത്തറ നിര്‍മാണഘട്ടത്തിലോ അല്ലെങ്കില്‍ സ്തംഭനാവസ്ഥയിലോ ആയിരുന്നു. എന്നാല്‍ സ്മാര്‍ട്സിറ്റി പദ്ധതിയില്‍ കോ-ഡെവലപ്പര്‍മാര്‍ വിശ്വാസം അര്‍പ്പിക്കുകയും ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയും ചെയ്യുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഇവ 2021-ന്റെ രണ്ടാം പാദം മുതല്‍ ഘട്ടങ്ങളായി 2023 വരെ പൂര്‍ത്തീകരിക്കാനാകുമെന്ന വിശ്വാസത്തിലാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ 56 ലക്ഷം ച.അടി കൂടി പദ്ധതിയില്‍ ചേര്‍ക്കപ്പെടും. ഇതോടെ പദ്ധതിക്കരാറില്‍ വിഭാവനം ചെയ്തിട്ടുള്ള ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ക്കുള്ള ബില്‍റ്റപ്പ് ഏരിയയും നിക്ഷേപവും വര്‍ധിപ്പിക്കാനാകുമെന്നും മനോജ് നായര്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്മാര്‍ട്സിറ്റിയുടെ ആദ്യ ഐടി കെട്ടിടം ഉള്‍പ്പെടെ മൊത്തം ഐടി ബില്‍റ്റപ്പ് ഏരിയ 64 ലക്ഷം ച.അടി ആയിരിക്കുമെന്നും ഇത് 55,000 പ്രത്യക്ഷ ഐടി ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഴകിയ എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അറിയാം
ഇതിനൊക്കെ പുറമേ രണ്ട് ഘട്ടങ്ങളിലായുള്ള നിര്‍മാണം പൂര്‍ത്തീകരിച്ച് ജെംസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ 2018 നവംബറില്‍ തന്നെ സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ രംഗത്ത് സ്മാര്‍ട്സിറ്റി ക്യാമ്പസിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് രണ്ട് 33 കെവി സബ്സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കമ്മിഷന് ചെയ്തു. ക്യാമ്പസിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള 3 എംഎല്‍ഡി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. സ്മാര്‍ട്സിറ്റി ക്യാമ്പസിന് ആവശ്യമായ റോഡ്, യൂട്ടിലിറ്റി ട്രെഞ്ചുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ഈ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് മാത്രം ഏകദേശം 25 ഏക്കര്‍ ഭൂമിയാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ടൗണ്‍ഷിപ്പിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ പുതിയ കോ-ഡെവലപ്പര്‍മാര്‍ക്ക് സഹായകമാകുകയും അതിലൂടെ കാക്കനാട്ടെ ഐടി ഹബ്ബിലെ ഐടി ജീവനക്കാരുടെ എണ്ണത്തിലുള്ള നിര്‍ദ്ദിഷ്ട വളര്‍ച്ചയിലും പങ്ക് നിര്‍വഹിക്കാനാകും. റെഗുലേറ്ററി കമ്മിഷന് നിശ്ചയിച്ചിട്ടുള്ള ഇതര ഊര്ജോല്പാദന ലക്ഷ്യം കൈവരിക്കാനായി നിലവിലുള്ള സൗരോര്‍ജ പദ്ധതികള്‍ക്ക് പുറമേ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കാനായി സ്മാര്‍ട്സിറ്റിയും കോ-ഡെവലപ്പര്‍മാരും യോജിച്ച പ്രവര്‍ത്തനം തുടരുമെന്നും മനോജ് നായര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക