ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തില്‍ മൂത്ത മകള്‍ അലേഖ്യ മോക്ഷത്തിലും പുനര്‍ജന്മത്തിലും ഉറച്ചു വിശ്വസിച്ചിരുന്നതായി കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അലേഖ്യയുടെ പോസ്റ്റുകളിലെ വിവരങ്ങള്‍ പൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജനുവരി 24ന് രണ്ടു പെണ്മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി എന്നതാണ് കേസ്. കേസിന്റെ അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. അലേഖ്യ പങ്കുവെച്ച ചില സമൂഹമാധ്യമ പോസ്റ്റുകള്‍ ഓഷോയുമായി ബന്ധപ്പെടുന്നതാണ്. ഓഷോയുടെ ആരാധികയാണെന്നും ജീവിതത്തില്‍ സന്യാസിനിയുടെ ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാകുന്നതാണ് പോസ്റ്റുകളെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടി മോക്ഷത്തിലും മറ്റും വിശ്വസിച്ചിരുന്നതായും പോസ്റ്റുകളുടെ ഉള്ളടക്കം ചൂണ്ടിക്കാണിക്കുന്നു. ആത്മീയമായ സമാധി എന്ന അവസ്ഥയിലേക്ക് നീങ്ങാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി മോക്ഷത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ഇതും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. സഹോദരി സായ് ദിവ്യയുടെയും അലേഖ്യയുടെയും മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. അലേഖ്യയുടെ രണ്ട് സമൂഹമാധ്യമ പോസ്റ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ശിവ തിരിച്ചുവരുമെന്നും കര്‍മ്മം പൂര്‍ത്തിയായതുമായുള്ള പോസ്റ്റുകളാണ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് തൊട്ടുമുന്‍പാണ് ഇത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
കോവിഡ് ലോക്ക്ഡൗണ്‍ അലേഖ്യയുടെ മാനസിക നിലയെ സാരമായി ബാധിച്ചതായി ചില പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. ബുക്ക് വായിച്ചാണ് ഇത് മറികടന്നത്. തുടര്‍ന്ന് ഓഷോയിലേക്ക് ആകര്‍ഷിക്കപ്പെട്ടതാണ് പിന്നീടുള്ള പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ജനുവരി 15ലെ പോസ്റ്റ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്.പെണ്‍കുട്ടിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ടുള്ള വാദങ്ങള്‍ ഒരു പരിധി വരെ തള്ളുന്നതാണ് ഈ പോസ്റ്റ്.
സന്യാസിമാര്‍ മുടി കെട്ടിവെയ്ക്കുന്നതിന്റെ വസ്തുത തിരിച്ചറിഞ്ഞു എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇത് ഊര്‍ജ്ജം പകരുന്ന ഒന്നാണ്.
ശിവന്റെ മാതൃകയില്‍ മുടി കെട്ടിവെച്ച് കൊണ്ടുള്ള ചിത്രം സഹിതമാണ് പോസ്റ്റ്. വളര്‍ത്തുനായയെ കൊന്ന ശേഷം തന്റെ അതിമാനുഷിക ശക്തി ഉപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് അലേഖ്യ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക