ഭോപ്പാൽ: മഹാരാഷ്ട്രയിലെ അറവുശാലകളിലേയ്ക്ക് കന്നുകാലികളെ കള്ളക്കടത്ത് നടത്തുകയായിരുന്ന ബിജെപി യുവനേതാവടക്കം അറസ്റ്റിൽ. മധ്യപ്രദേശിൽ നിന്ന് മഹാരാഷ്ട്രയിലെ വിവിധ അറവുശാലകളിലേക്കായി 165 കന്നുകാലികളെ കടത്തുന്നതിനിടയിലാണ് ലാൽബാറ മേഖലയിൽ നിന്ന് ബാലഘട്ട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രദേശവാസികൾ നല്കിയ സൂചനകളെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയപരിശോധനയിലാണ് പശുക്കളും കാളകളും സഹിതം കള്ളക്കടത്തുസംഘത്തെ അറസ്റ്റ് ചെയ്തത്.
ഇൻഡോറിലെ മൗ കന്നുകാലി മാർക്കറ്റിലെ വ്യാപാരികളാണെന്നാണ് ഇവർ അവകാശപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതു തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും നല്കാതെ രക്ഷപ്പെടാൻ ശ്രമിച്ച പത്തുപേരടങ്ങുന്ന സംഘത്തെ കന്നുകാലികൾ സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്തുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊക്കൊടുവിൽ 165 കന്നുകാലികൾ, നാല് ഇരുചക്രവാഹനങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തെന്ന് ലാൽബാറ പൊലീസ് സബ് ഇൻസ്പെക്ടർ രഘുനാഥ് ഖട്ടാർകർ പറഞ്ഞു.
ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ ബാലഘട്ട് സമിതിയുടെ ജനറൽ സെക്രട്ടറി മനോജ് പാർധി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
രണ്ടു ദിവസം മുമ്പ് ഇതേസ്ഥലത്തുവച്ച് 25 കന്നുകാലികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം പൊലീസ് പിടികൂടിയിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ മഹാരാഷ്ട്രയിലേയ്ക്ക് കടത്തുന്നവരാണ് തങ്ങളെന്ന് സംഘാംഗങ്ങൾ സമ്മതിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക