ഓൺലൈൻ തട്ടിപ്പ് ഇരയായി ഡൽഹി മുഖ്യമന്ത്രിയുടെ മകൾക്കും പണം നഷ്ടമായി. അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാളാണ് തട്ടിപ്പിന് ഇരയായത്. 34,000 രൂപ ഇത്തരത്തിൽ നഷ്ടമായെന്ന് പരാതിയിൽ പറയുന്നു. ഓൺലൈൻ സൈറ്റിലൂടെ സെക്കൻഡ് ഹാൻഡ് സോഫ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഹർഷിത തട്ടിപ്പിന് ഇരയായത്.
സംഭവം ഇങ്ങനെ:
സോഫയുടെ പരസ്യം കണ്ട് വാങ്ങാൻ താൽപര്യം അറിയിച്ച് ഒരാൾ സമീപിച്ചു. വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹർഷിതയുടെ അക്കൗണ്ടിലേക്ക് ഇയാൾ കുറച്ച് പണം അയച്ചുനൽകി. ബാക്കി പണത്തിനായി ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ ഇയാൾ ഹർഷിതയോട് ആവശ്യപ്പെട്ടു.
ഇത് ചെയ്തതോടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്ടമായി. ഇതു ചോദ്യം ചെയ്തപ്പോൾ ആദ്യം അയച്ച ക്യൂആർ കോഡ് തെറ്റായിരുന്നെന്നും പുതിയത് അയച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് വീണ്ടും സ്കാൻ ചെയ്തപ്പോൾ അക്കൗണ്ടിൽ നിന്നും 14,000 രൂപ കൂടി നഷ്ടമായി. ഇതോടെയാണ് തട്ടിപ്പാണെന്ന് ഹർഷിതയ്ക്ക് മനസിലായത്.
തട്ടിപ്പിന് ഇരയായതോടെ ഇവർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘം സംഘം മുഖ്യമന്ത്രിയുടെ മകളെ പോലും തട്ടിപ്പിന് ഇരയാക്കിയതോടെ സമൂഹമാധ്യമങ്ങളിലും ജാഗ്രത പോസ്റ്റുകളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക