ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. ജാമ്യം ലഭിക്കുന്നതിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്.
ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടിയാണ് ബിനീഷ് കോടതിയെ സമീപിച്ചത്.
കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നത്.
ചൊവ്വാഴ്ച കേസ് പരിഗണിക്കവെയാണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഇന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ എതിര്‍വാദം കേള്‍ക്കവെയാണ് കോടതി ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബെംഗളൂരു പ്രത്യേക കോടതി ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. കള്ളപ്പണം നിരോധന നിയമ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റു ചെയ്തത്.
നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക