സംസ്ഥാനത്ത് എല്ലാ ഗർഭിണികളും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിരവധി പരീക്ഷണങ്ങൾ നടത്തിയതിനു ശേഷമാണ് ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തത്. ഇക്കാര്യം നടത്തുന്നതിന് വേണ്ടിയാണ് ‘മാതൃകവചം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിന് എല്ലാ ജില്ലകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചത് 39,822 ഗർഭിണികളാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള പ്രധാന മാർഗം വാക്സിൻ സ്വീകരിക്കുക എന്നതാണ്.
എല്ലാ ഡോക്ടർമാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് അവബോധം നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആരിൽ നിന്നും രോഗം വരാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ മുഴുവൻ ഗർഭിണികളേയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്സിൻ നൽകുകയാണ് മാതൃകവചം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്സിൻ നൽകാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽ പോലും വാക്സിൻ എടുക്കുന്നതിന് യാതൊരു തടസവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക