തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയ മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായരാണ് പരാതി നൽകിയത്.
കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണ് ഇന്ന് കേരള സമൂഹം കണ്ടതെന്ന് പരാതിയിൽ പറയുന്നു. ചാനലുകൾ സംപ്രേഷണം ചെയ്ത ശബ്ദരേഖയുടെ ടേപ്പ് അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.
ഗവർണർക്ക് നൽകിയ പരാതി കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ, ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ പ്രേരിപ്പിച്ച മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്ന് അഡ്വ. വീണ എസ് നായർ ഗവർണർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്തതും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്കും എതിരാണ്.
ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല. സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ ഗവർണർ മുൻകൈ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക