കോഴിക്കോട്: കോഴിക്കോട് ഇന്നലെ നിപ ബാധിച്ച് മരിച്ച 12കാരനായ ഹാഷിം അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനാണ്. ഹാഷിമിന് റമ്പൂട്ടാനിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം കേന്ദ്രസംഘം അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും സമ്പർക്കപ്പട്ടിക കൃത്യമായി ശേഖരിക്കാനുമാണ് പ്രത്യേക പരിഗണന നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വീടുകൾ തോറും സർവെ നടത്തി സമ്പർക്കമുള്ളവരെ കണ്ടെത്തും.
ഇതിനായി ആശാവർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. മരിച്ച കുട്ടിക്ക് തന്നെയാണോ ആദ്യം വൈറസ് ബാധിച്ചത് കുട്ടിക്ക് എവിടെനിന്നാണ് രോഗം കിട്ടിയത് തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുക സുപ്രധാനമാണെന്നും ഇതിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഹൈ റിസ്ക് കോണ്ടാക്ട് ആയി കണ്ടെത്തി നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും കുഴപ്പമില്ലെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗലക്ഷണമുള്ളത്. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക