കണ്ണൂര്‍: ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സപ്തംബര്‍ 13ന് വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലേക്ക് ഇതുവരെ ലഭിച്ചത് 80 പരാതികള്‍. ഇതില്‍ 79 എണ്ണം സ്വീകരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പരാതി മാറ്റിവച്ചു.
ഖനന മേഖലയുമായി ബന്ധപ്പെട്ട് പതിമൂന്ന് പരാതികളാണ് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതികള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി ഇല്ല. ചെങ്കല്‍ ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചു.
നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച് നവ്യ നായർ
കയര്‍മേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ഒമ്പത് പരാതികളാണ് വ്യവസായ വകുപ്പില്‍ ലഭിച്ചത്. വായ്പാ വിതരണം, ലൈസന്‍സ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതികള്‍ ലഭിച്ചു. ഒരോ പരാതിയിന്മേലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ക്രമത്തില്‍ ടോക്കണ്‍ നല്കി ഒരുസമയം 10 പേരെയാണ് അദാലത്ത് ഹാളിലേക്ക് കടത്തി വിടുക. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും അദാലത്ത്.
തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായകേന്ദ്രത്തിലും, ജില്ലാ വ്യവസായകേന്ദ്രത്തിലും നേരിട്ടും ഓണ്‍ലൈനിലുമാണ് പരാതികള്‍ സ്വീകരിച്ചത്.
ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെഎസ്ഐഡിസി ഡയറക്ടര്‍ എം ജി രാജമാണിക്യം, കിന്‍ഫ്ര, കെഎസ്ഐഡിസി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് അദാലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക