കൊച്ചി∙ രാസലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്മെയിൽ ചെയ്യാനായി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളുകളിൽ പ്രത്യേക കോണുകളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊഴി.
ഇത്തരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണിൽ അന്വേഷണ സംഘം കണ്ടെത്തി. നമ്പർ 18 ഹോട്ടൽ ഉടമ റോയിയും സൈജുവും ചേർന്നു സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത പെൺകുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വീട്ടുകാർ അറിയാതെ നിശാപാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
കാക്കനാട് സൈജു താമസിക്കുന്ന വാടക ഫ്ലാറ്റിലും ഇത്തരത്തിലുള്ള ലഹരി പാർട്ടികൾ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണു വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ സൈജു നിർബന്ധിച്ചത്.
മിസ് കേരള മത്സര ജേതാക്കളായ മോഡലുകളും അവരുടെ 2 സുഹൃത്തുക്കളും സൈജുവിന്റെ ക്ഷണം നിരസിച്ചതാണു കാറിൽ അവരെ പിന്തുടർന്ന് അപകടമുണ്ടാക്കാൻ വഴിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക