സ്കൂൾ ട്രിപ്പിന് ഇടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതിനു ശേഷം കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് തലശ്ശേരിയിൽ ആണ് ദാരുണമായ സംഭവം. ഓട്ടോ ടാക്സി ഡ്രൈവറായ ഗോപാൽപേട്ട സിപി ഹൗസിൽ നിക്സൺ ജെയിംസ്(52) ആണ് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതിന് ശേഷം കുഴഞ്ഞുവീണ് മരിച്ചത്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള നിക്സന്റെ വിയോഗം നാടിന്റെ ആകെ നൊമ്പരമായി മാറി.
തലശ്ശേരിയിലെ സാൻജോസ് സ്കൂളിലെ വിദ്യാർഥികളെ വീട്ടിൽ ആക്കാനുള്ള പതിവ് യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം. ഇന്നലെ വൈകിട്ട് 4.20ന് ഗോപാൽപേട്ട എത്തിയപ്പോൾ നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹോൺ മുഴക്കി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ച് നിർത്തുകയും ആയിരുന്നു.
കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ നിന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുഴഞ്ഞ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ നിക്സണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അധ്യാപികയായ രേഷ്മ സുന്ദരൻ ആണ് നിക്സന്റെ ഭാര്യ. മകൻ: ഓൾവിൻ നിക്സൺ
പ്രതികരിക്കാൻ ഇവിടെ എഴുതുക