ഇന്ത്യൻ യുവനിരയെ തകർത്ത് എമർജിങ് ഏഷ്യാകപ്പ് ഫൈനൽ കിരീടം പാക്കിസ്ഥാൻ സ്വന്തമാക്കി. ടോസ്നേടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് വിജയലക്ഷ്യം ഉയർത്തി. 128 റൺസിനാണ് പാക്കിസ്ഥാന്റെ ജയം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ യുവനിര 40 ഓവറിൽ 224 റൺസെ എടുത്തുള്ളൂ. 51 പന്തിൽ 61 റൺസുമായി ഇന്ത്യൻ നിരയിൽ പൊരുതി നിന്നത് അഭിഷേക് ശർമ മാത്രമായിരുന്നു. ഫൈനലിലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
പാക്കിസ്ഥാന്റെ സൂഫിയൻ മുഖീ പത്തോവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ മെഹ്റാൻ മുംതാസ്, അർഷാദ് ഇഖ്ബാൽ, മുഹമ്മദ് വസീം ജൂനിയർ എന്നിവർ രണ്ടും മുബാസിഖാൻ ഒരു വിക്കറ്റും വീഴ്ത്തി. കൂറ്റൻ റൺസ് നേടാൻ പാകിസ്താന് കഴിഞ്ഞത് തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ചുറിയോടെയാണ്. 66 പന്തുകളിൽ നിന്നും സെഞ്ച്വറി നേടിയ താരം ആകെ 71 പന്തുകൾ നേരിട്ട് 108 റൺസ് എടുത്താണ് പുറത്തായത്. കൊളംബോയിലെ പ്രേമ ദാസാ സ്റ്റേഡിയത്തിൽ നടന്ന പ്രകടനത്തിൽ ആകെ 12 ഫോറും 4 സിക്സുമാണ് താരം നേടിയത്. ഇന്ത്യൻ ടീമിൽ 61 റൺസ് എടുത്ത് ഓപ്പണർ അഭിഷേക് ശർമ മാത്രമാണ് അർദ്ധസെഞ്ചുറി കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക