മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തി പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ഒക്കെ ആയി നിരവധി പേരാണ് എത്തിച്ചേരുന്നത്ഇതിനിടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങൾക്കും വഴിവച്ചു. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
റോബർട്ട് കുര്യാക്കോസിന്റെ വാക്കുകൾ ഇങ്ങനെ
ഉമ്മന്‍ചാണ്ടി സാർ ദൈവമല്ല,മനുഷ്യന് തന്നെയാണ്. അല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ മരിച്ചതിനുശേഷവും അദ്ദേഹം ബാക്കിവച്ചുപോയ ജനപ്രീതിയില്‍ അസ്വസ്ഥരായവരുടെ സൃഷ്ടിയാണ്. ഉമ്മന്‍ചാണ്ടി സാറിനെ സ്നേഹിക്കുന്നവരുടേതും ഇപ്പോഴും അദ്ദേഹത്തില്‍ വിശ്വാസമര്പ്പിക്കുന്നവരുടേതും അല്ല. ഇനി അല്പം വിശദീകരിച്ചു തന്നെ പറയാം..
പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ തേടി വരുന്നവരില്‍ ക്രിസ്തീയവിശ്വാസികളും ഇതരമതസ്ഥരുമുണ്ട്. ആദ്യം ക്രിസ്തീയവിശ്വാസികളുടെ കാര്യം. ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കസഭയുമല്ലാം എപ്പിസ്കോപ്പല്‍ സഭകളെന്ന് അറിയപ്പെടുന്നു. ഈ സഭകള്‍ പരേതരുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവരാണ്. മരിച്ചുപോയവരുടെ ആത്മാവിന് നമുക്കുവേണ്ടി കൂടുതലായി പ്രാര്‍ഥിക്കാന്‍ കഴിയുമെന്ന് ഈ സഭകളിലുള്ളവര്‍ കരുതുന്നു. അത് മുതുമുത്തച്ഛന്മാരോ മുത്തശ്ശിമാരോ പിതാവോ മാതാവോ പ്രിയപ്പെട്ട മറ്റാരെങ്കിലുമോ ഒക്കെയാകാം.മരിച്ചുപോയവരുടെ ചിത്രങ്ങള്‍ ക്രിസ്തുരൂപത്തിനൊപ്പം വെച്ച് പ്രാര്‍ഥിക്കുന്നതും അവരോട് പ്രാര്‍ഥനയില്‍ ഒപ്പം ചേര്‍ക്കണമേ എന്ന് അപേക്ഷിക്കുന്നതും അതുകൊണ്ടാണ്.ദൈവമായി കരുതിയില്ല,ദൈവത്തോട് ചേര്ന്നുനില്കുന്ന മനുഷ്യരായി കരുതിയാണ് ഈ അപേക്ഷ.
ഇനി ഇതരമതസ്ഥരുടെ കാര്യം. പുതുപ്പള്ളിയിലെ കല്ലറയിലേക്ക് ഒഴുകിയെത്തുന്നവരില്‍ പലര്‍ക്കും ഉമ്മന്‍ചാണ്ടി ദൈവത്തിന് തുല്യനായിരുന്നു. (ഓര്‍ക്കുക,ദൈവമല്ല) അദ്ദേഹത്തിന്റെ സ്നേഹവും കനിവും ഒരിക്കലെങ്കിലും കിട്ടിയവര്‍. അവരുടെ നന്ദിപ്രകടനവും അവസാനകാഴ്ചയ്ക്കെത്താനാകാതെ പോയതിന്റെ സങ്കടപ്രണാമവുമാണ് പുതുപ്പള്ളിയില്‍ ഇപ്പോള്‍ കാണുന്നത്. മരിച്ചെങ്കിലും ഉമ്മന്‍ചാണ്ടി സാറിന്റെ കാരുണ്യം ഈ ഭൂമിയില്‍ ബാക്കിയാകുന്നുവെന്നും അത് ഏതെങ്കിലുമൊക്കെ രൂപത്തില്‍ വീണ്ടും തങ്ങളിലേക്കെത്തുമെന്നാണ് അവരുടെ വിശ്വാസം. നന്മയുള്ള ഒരു മനുഷ്യന്റെ ഓര്‍മകള്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാകും എന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്?
പുതുപ്പള്ളി പള്ളിയിലെത്തുന്നവരുടെ ഉള്ളിലും ഉമ്മന്‍ചാണ്ടി എന്ന ദൈവമല്ല,നല്ലമനുഷ്യന് തന്നെയാണുള്ളത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചിലര്‍ അദ്ദേഹത്തെ ദൈവമായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളുകള്‍ സൃഷ്ടിക്കുന്നത്. ഇതരപാര്ട്ടിയിലുള്ളവര് പോലും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെ അംഗീകരിക്കുന്നവരാണ്. അവരൊന്നും ഇങ്ങനെയുള്ള പരിഹാസപ്പടപ്പുകള് പടച്ചുവിടുകയുമില്ല. ഇത് കുറേ വികൃതമനസ്സുകളുടെ സൃഷ്ടിയാണ്. അവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ ദൈവമാക്കണം. എന്നാലേ ഇങ്ങനെയൊരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ നാളെ ആളുകള്‍ അവിശ്വസിക്കൂ..നാളേക്കുള്ള അവിശ്വാസത്തിനുവേണ്ടിയാണ് ഇന്നത്തെ ദൈവവിശ്വാസം. അഥവാ നാളെ മിത്തെന്ന് വിളിക്കാനായി ഇന്നൊരു ദൈവം. ദയവുചെയ്ത് ആ ചതിക്കുഴിയില്‍ വീഴാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക