രജനികാന്തിന്റെ ജയിലർ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായ വർമനായി അഭിനയിച്ചതിന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത് എന്ന റിപ്പോർട്ടുകൾ തള്ളി നടൻ വിനായകൻ. താൻ ചോദിച്ച പ്രതിഫലം നിർമാതാക്കൾ തനിക്ക് നൽകിയിട്ടുണ്ട് എന്നും 35 ലക്ഷം അല്ല തനിക്ക് ലഭിച്ച പ്രതിഫലം എന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനായകൻ വ്യക്തമാക്കി.
“35 ലക്ഷം അല്ല എനിക്ക് ലഭിച്ച പ്രതിഫലം. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിൽ ചില വിഷങ്ങൾ എഴുതിവിടുന്നതാണ് 35 ലക്ഷം എന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്ക് തന്നു. എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്ക് ലഭിച്ചു” അഭിമുഖത്തിൽ വിനായകൻ വ്യക്തമാക്കി.
ജയിലർ എന്ന രജനീകാന്ത് ചിത്രത്തിൽ വർമൻ എന്ന വില്ലൻ കഥാപാത്രമായാണ് വിനായകൻ പ്രത്യക്ഷപ്പെട്ടത്. ഒരു വർഷത്തോളം വർമൻ എന്ന കഥാപാത്രമായി തനിക്ക് നിൽക്കേണ്ടി വന്നുവെന്നും ധനുഷ് നായകനായി എത്തിയ ക്യാപ്റ്റൻ മിലർ ചിത്രം ഇതിനിടയിൽ വന്നെങ്കിലും ജയിലർ ഉണ്ടായത് കാരണം കരാർ ഒപ്പിട്ടില്ലെന്നും താരം വ്യക്തമാക്കി.
നേരത്തെ ചിത്രത്തിലെ വില്ലൻ കഥാപാത്രം തനിക്ക് നൽകിയതിന്സംവിധായകൻ നെൽസണും രജനീകാന്തിനും നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരുന്നു. 600 കോടി രൂപയ്ക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക