പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങി അടിയന്തിര സേവനങ്ങൾക്കെല്ലാം ഇനി ഒരു നമ്പറിലേക്ക് വിളിച്ചാൽ മതിയാകും. അടിയന്തിര സാഹചര്യങ്ങൾക്ക് ഇനിമുതൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റമായ 112 ലേക്ക് വിളിക്കാം. പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് കേരളത്തിൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും കോൾ എത്തുക. അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് ഉദ്യോഗസ്ഥർ സന്ദേശം കൈമാറുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
കേരളത്തിലെ എല്ലാ മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാകും. രാജ്യം മുഴുവൻ അടിയന്തിര സേവനങ്ങൾക്ക് ഒറ്റ കൺട്രോൾറൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത് എന്നും ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താൽക്കാലികമായി പ്രവർത്തനരഹിതമായിരിക്കുന്നതോ ആയ ഫോണിൽ നിന്ന് പോലും എമർജൻസി നമ്പറിലേക്ക് വിളിക്കാം എന്നതും പ്രത്യേകതയാണ്.
24 മണിക്കൂറും ലഭ്യമായ ഈ സംവിധാനം പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ SOS ബട്ടൺ വഴിയും പ്രയോജനപ്പെടുത്താൻ സാധിക്കും. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണുകളിൽ നിന്നും ലഭ്യമാകുന്ന ഈ സൗകര്യം അടിയന്തിര സേവനങ്ങൾക്ക് വേണ്ടി മാത്രം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക