പത്തനംതിട്ട: ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിന്റെ അവഗണന തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സീസണോട് അനുബന്ധിച്ച് അടിയന്തരമായി ചെയ്തു തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിക്കാതെ കിടക്കുകയാണ്. 2018ലെ പ്രളയത്തിൽ തകർന്ന പമ്പയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മണ്ഡലമാസ തീർത്ഥാടത്തിനുള്ള മുന്നൊരുക്കം പരിശോധിക്കാൻ നിലയ്ക്കലും പമ്പയിലും സന്ദർശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
പ്ലാസ്റ്റിക് നിരോധിത മേഖലയായ സന്നിധാനവും പമ്പയും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ സീസണിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യം ഈ സീസൺ തുടക്കമായിട്ടും ഇതുവരെ മാറ്റിയിട്ടില്ല. കഴിഞ്ഞ പ്രളയത്തിനു ശേഷം അഞ്ചു വർഷം കഴിഞ്ഞിട്ടും പമ്പാ സ്നാനം ചെയ്യുന്നതിനുള്ള കുളിക്കടവുകൾ ഒന്നും തന്നെ വൃത്തിയാക്കാതെ കിടക്കുകയാണ്.
പടവുകളിലെ കല്ലുകൾ ഇളകി അപകടകരമായ അവസ്ഥയിലാണ്. പമ്പാസ്നാനം കഴിഞ്ഞ് കയറുന്ന മാളികപ്പുറങ്ങൾക്ക് വസ്ത്രം മാറുവാനുള്ള സൗകര്യങ്ങൾ ഇതുവരെയും ചെയ്തിട്ടില്ല. സന്നിധാനത്ത് തിരക്ക് കൂടുമ്പോൾ പമ്പ മണപ്പുറത്തെ നടപ്പന്തലിൽ ആണ് അയ്യപ്പന്മാരെ നിയന്ത്രിച്ച് നിർത്തുന്നത്. ആ നടപ്പന്തലിന്റെ നിർമ്മാണം എങ്ങും എത്താതെ നിൽക്കുന്നു. നിലയ്ക്കലിലേക്കുള്ള കുടിവെള്ള പദ്ധതി മുഴുവൻ താറുമാറായി കിടക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക