നടി തൃഷക്കെതിരെ സമർപ്പിച്ച മാനനഷ്ട കേസിൽ നടൻ മൻസൂർ അലിഖാന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ച് മൻസൂർ അലിഖാനെ ഓർമിപ്പിച്ച കോടതി സെലിബ്രിറ്റികളെ മാതൃകയാക്കുന്ന പലരും സമൂഹത്തിൽ ഉണ്ടെന്നത് ശ്രദ്ധിക്കണമെന്നും മൻസൂർ അലിഖാനോട് പറഞ്ഞു.
മാനനഷ്ട കേസ് കൊടുക്കേണ്ടത് തൃഷയാണെന്ന് ഓർമ്മിപ്പിച്ച കോടതി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് മുൻകൂർ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് എന്ന് മൻസൂർ അലിഖാനോട് ചോദിക്കുകയും ചെയ്തു.
അതേസമയം തൃഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കേസിൽ ബാധിക്കപ്പെട്ടയാൾ താനാണെന്നും അതു വിട്ട് സമാധാനത്തോടെ ഇരിക്കുമ്പോൾ അദ്ദേഹം വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും പറഞ്ഞു.
ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു, നടി തൃഷ, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മൻസൂർ അലി ഖാൻ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
വിജയ്, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തൃഷ ക്കെതിരെ മൻസൂർ അലി ഖാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദത്തിന് വഴി വച്ചിരുന്നു. ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന തൃഷയുടെ നിലപാടിനെ തുടർന്ന് പോലീസ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വീഡിയോ പൂർണമായി കാണാതെ താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിച്ച് മൻസൂർ അലിഖാൻ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഡിസംബർ 22 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക