കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ. ജസ്റ്റിസ് ടി ആർ രവിയാണ് മാർ ഇവാനിയോസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗവർണർ മറ്റ് വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്തത് യോഗ്യതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചാണ് എന്നതാണ് ആരോപണം. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. നാല് വിദ്യാർത്ഥികളെയാണ് കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തത്.
സർവ്വകലാശാല ചട്ടം അനുസരിച്ച് ആർട്സ്, സ്പോർട്സ് രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്യാം എന്നിരിക്കെ ഇത്തരത്തിൽ കഴിവു തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവർണർ നാലുപേരെ നാമനിർദ്ദേശം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഹർജി നൽകിയത്.
ഗവർണറുടെ നടപടികളെ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് പി എം ആർഷോ സ്വാഗതം ചെയ്തു. ഗവർണർ നാമ നിർദ്ദേശം ചെയ്ത നാലുപേരും എബിവിപി പ്രവർത്തകരാണ് എന്നതാണ് നാലുപേർക്കും ചാൻസലർ കണ്ട ഏക യോഗ്യതയെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക