കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരുടെയും പിന്തുണ വേണം എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും അറിയിച്ചതിനെ തുടർന്ന് യുഡിഎഫിൽ ആലോചിച്ച് നിലപാട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചിട്ടുണ്ട്.
ഈ മാസം ഡൽഹിയിൽ കേന്ദ്ര അവഗണിക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ ക്ഷണിച്ചത്.
സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം പോലും നൽകാതെ കേന്ദ്രം സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുകയാണ് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കടമെടുക്കാനുള്ള പരിധി അവസാന പാദത്തിൽ പോലും കേന്ദ്രം വെട്ടിക്കുറക്കുകയാണ് എന്നും വികസന പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന കേന്ദ്രത്തിനെതിരെ യോജിച്ചുള്ള സമരം വേണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
നികുതി പിരിച്ചെടുക്കാത്തതും സംസ്ഥാന സർക്കാരിന്റെ ധൂർത്തും പ്രതിസന്ധിക്ക് മറ്റൊരു കാരണമാണ് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എല്ലാവരുടെയും പിന്തുണ കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ വേണമെന്നും പ്രതിപക്ഷം അനുകൂലമായ നിലപാട് സ്വീകരിച്ചാൽ നല്ലത് എന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി യോഗം വിളിച്ചത് കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ചുള്ള നീക്കത്തിന് സാധ്യത തേടിയാണെന്നും നിയമ പോരാട്ടത്തിനൊപ്പം കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭം വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക