തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം ഇന്നലെ രാത്രി 11.15-നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് ഇവിടേക്കെത്തിയ ഒരു യൂനിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ട്രാൻസ്ഫോമറിന് സമീപം പോലീസ് പിടിച്ചിട്ടിരുന്ന രണ്ടു തൊണ്ടിവാഹനങ്ങളിലേക്ക് തീപടർന്നു.
ഇതോടെ രണ്ടാമത്തെ യൂനിറ്റും സംഭവസ്ഥലത്തേക്ക് എത്തി. തൊണ്ടിവാഹനമായ ഒരു കാർ പൂർണമായും കത്തിനശിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണ്. മറ്റുഅപായങ്ങൾ ഇല്ല.
സംഭവത്തെക്കുറിച്ച് പരിസരവാസികള്‍ പറയുന്നത് ഇങ്ങനെയാണ് ‘ ഇന്നലെ രാവിലെ മുതല്‍ ഇടവിട്ട് വൈദ്യുതി തടസവും ട്രാൻസ്ഫോമറില്‍ തീപ്പൊരിയുമുണ്ടായിരുന്നു. വൈദ്യുതി തടസത്തെ തുടർന്ന് റേഷൻകട ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാവിലെ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
എന്നാൽ രാത്രി ആയപ്പോൾ ട്രാൻസ്ഫോമറില്‍ നിന്ന് പുക ഉയരാൻ തുടങ്ങിയപ്പോൾ കെ.എസ്.ഇ.ബിയില്‍ വിളിച്ചു പറഞ്ഞെങ്കിലും കുഴപ്പമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ പെട്ടെന്ന് തന്നെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാൻസ്ഫോമർ കത്താൻ തുടങ്ങി.
സംഭവമറിഞ്ഞ് അസിസ്റ്റന്റ് എൻജിനിയർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയി. കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക