ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായേക്കുമെന്ന് സൂചനകൾ. ഡൽഹിയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനവും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
പത്മജ ബിജെപി യിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്.
പത്മജയുടെ ഭർത്താവാണ് പത്മജ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ആദ്യം സ്ഥിരീകരണം നൽകിയത്. തൊട്ട് പിന്നാലെ വാർത്തയോട് പ്രതികരിച്ച പത്മജയും ബിജെപി പ്രവേശനം നിഷേധിച്ചിരുന്നില്ല.
കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നുണ്ട്. രാജ്യസഭാ സീറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നല്‍കാമെന്ന ധാരണ അവരെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്.
കരുണാകരന് സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വൈകുന്നതും പ്രകോപനമായി. തൃശൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു.
പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബിജെപി ഇപ്പോള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. സഹോദരന് കെ മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്ക്കുമ്പോള് പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും.
അതേസമയം, പത്മജ വേണുഗോപാലുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകൾ ഉണ്ടായിരിക്കും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയ്ക്ക് മറുപടിയായി കെ.മുരളീധരൻ ചോദിച്ചു.
അച്ഛന്റെ ആത്മാവ് പത്മജയോടു ഒരിക്കലും പൊറുക്കില്ല. സഹോദരിയെന്ന സ്നേഹവും പരിഗണനയും ഇനിയില്ല. പത്മജ ചാലക്കുടിയിൽ മത്സരിച്ചാൽ നോട്ടയ്ക്കായിരിക്കും കൂടുതൽ വോട്ടെന്നും മുരളീധരൻ പരഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക