കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ഫ്രട്ടേണിറ്റി തുടങ്ങിയ വിവിധ സംഘടനകൾ തിങ്കളാഴ്ച രാത്രി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഉപരോധിച്ചു. രാത്രി പത്തരക്ക് എത്തിയ മലബാർ എക്സ്പ്രസ് ഉപരോധിച്ചത്.
ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. മണ്ഡലതലങ്ങളിലാണ് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധറാലി ഇന്ന് നടക്കും.
കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തി. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തി. മലപ്പുറത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
അതേസമയം, പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പിലാക്കിലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്.
സംസ്ഥാനത്ത് എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക