കൊച്ചി: എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനിലാണ് രോഗം കണ്ടത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്നു ഉറപ്പിച്ചത്. ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു.
ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്നു ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചു.
ബൊറീലിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ഒരു പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്.
ചെള്ളുകടിച്ച പാട്, ചർമത്തിൽ ചൊറിച്ചിലും തടിപ്പും തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ പലരും ഈ ലക്ഷണങ്ങൾ അത്ര കാര്യമാക്കാറില്ലാത്തതിനാൽ രോഗസ്ഥിരീകരണം വൈകും. പലരിലും പല ലക്ഷണങ്ങളും പ്രകടമാകാം. ഓരോ ഘട്ടങ്ങൾക്കനുസരിച്ച് ലൈം ഡിസീസിന്റെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
ചർമത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി, തലവേദന, അമിതക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം. രണ്ടാമത്തെ ഘട്ടം ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, കഴുത്തുവേദന, മുഖത്തെ പേശികൾക്ക് ബലക്ഷയം, ശരീരത്തിനു പുറകിൽ നിന്നാരംഭിച്ച് അരക്കെട്ടിലേക്കും കാലുകളിലേക്കും പടരുന്ന വേദന, കൈകളിലും കാൽപാദങ്ങളിലുമുള്ള വേദനയും തരിപ്പും, കണ്ണിലും കൺപോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് തുടങ്ങിയവ ഈ ഘട്ടത്തിൽ പ്രകടമാകാം.
രക്തപരിശോധനക്കൊടുവിലാണ് രോഗസ്ഥിരീകരണം നടത്തുന്നത്. രോഗത്തിന്റെ ഘട്ടം ഏതാണെന്നതിന് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പൊതുവെ നൽകാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക