ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശ്ശൂർ സ്വദേശിനിയും ഉൾപ്പെട്ടതായി സ്ഥിരീകരണം. മലയാളിയും തൃശൂർ സ്വദേശിനിയുമായ ആൻ ടെസ്സ ജോസഫ് ആണ് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉൾപ്പെട്ട നാലു മലയാളികളിൽ ഒരാൾ എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ടെസ്സയുടെ കുടുംബം.
17 ഇന്ത്യക്കാർ കപ്പലിൽ ഉണ്ടെന്നും ഇവരിൽ നാലുപേർ മലയാളികൾ ആണെന്നും സ്ഥിരീകരിച്ചു കൊണ്ടുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ 9 മാസമായി ആൻ ടെസ്സ ട്രെയിനിങ്ങിന്റെ ഭാഗമായി ഷിപ്പിൽ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ്കുടുംബവുമായി ആൻ ടെസ്സ അവസാനമായി സംസാരിച്ചത്.
അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തിൽ ആൻ ടെസ്സയുടെ പേരില്ലെന്നും കുടുംബം പറഞ്ഞു. കപ്പലിൽ ഉൾപ്പെട്ട ജീവനക്കാർ സുരക്ഷിതരാണെന്ന് എംഎസ്സി കമ്പനി അധികൃതർ കപ്പലിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
വയനാട് സ്വദേശിയായ ധനേഷ്, പാലക്കാട് സ്വദേശിയായ സുമേഷ്, കോഴിക്കോട് സ്വദേശിയായ ശ്യാംനാഥ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയ മറ്റ് മലയാളികൾ. ഇന്ത്യൻ പ്രതിനിധികൾക്ക് കപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരെയും സന്ദർശിക്കാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ആശങ്ക ഇറാൻ വിദേശകാര്യ മന്ത്രിയെയും ഇസ്രായേൽ വിദേശകാര്യ മന്ത്രിയെയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക