വിജയവാഡ: പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തെ തുടർന്ന് സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് ദാരുണ സംഭവം. ബിടെക്കിന് പഠിക്കുന്ന 18കാരിയും ഇളയ സഹോദരിയുമാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഇളയ സഹോദരി ചികിത്സയിലിരിക്കെ മരിയ്ക്കുകയും മൂത്ത സഹോദരിയുടെ നില ഗുരുതരമായി തുടരുകയുമാണെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. സഹോദരിമാരെ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകരായ മാതാപിതാക്കൾ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മക്കളെ ഛർദിച്ച് അവശരായ നിലയിൽ പെണ്മക്കളെ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇളയ സഹോദരി ഇന്നലെ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൂത്ത സഹോദരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മൂത്ത സഹോദരിയും ഇളയസഹോദരി പ്ലസ്ടു പരീക്ഷയിലും പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു. പരീക്ഷാ ഫലങ്ങളിൽ നിരാശയും മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് ഇവർക്ക് പേടി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യ ചെയ്യണമെന്ന ചിന്തയിലേക്ക് സഹോദരിമാരെ നയിച്ചതെന്ന് പൊലീസ് പറയുന്നു. കർഷകനായ പെൺകുട്ടികളുടെ പിതാവ് വളരെ ബുദ്ധിമുട്ടിയാണ് പെൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതെന്നും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് മക്കൾക്ക് ഉയരാൻ കഴിയാത്തതിന്റെ കുറ്റബോധമാണ് അവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക