പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ല. കേസ് അന്വേഷിക്കണമെന്ന കേരള സർക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത് നൽകി. കഴിഞ്ഞ ഡിസംബര്‍ 22നാണ് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നത്.
അതേസമയം, ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐയുടെ ഭാഗത്തുനിന്നും ഇനിയും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിനെ സന്ദർശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുന്നത്. എന്നാല്‍, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക